ഇസ്രായേല്‍ ചരിത്രവും, ഇന്ത്യ ഇസ്രായേല്‍ ബന്ധവും 

Print Friendly, PDF & Email

“ദൈവം അബ്രഹാമിനെ അനുഗ്രഹിച്ചു. നിന്റെ തലമുറകളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ക്കരയിലെ മണല്‍ പോലെയും അത്യന്തം വര്‍ധിപ്പിക്കും. നിന്റെ തലമുറ ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും”.

‘അബ്രഹാമിന്റെ മകന്‍ ഇസഹാക്കും, ഇസഹാക്കിന്റെ മകന്‍ യാക്കോബും, യാക്കോബിന്റെ 12 മക്കളും… അങ്ങനെ ആ തലമുറ വലിയ ജനതയായി മാറി. ഒരു വാഗ്ദത്ത’ഭൂമി അവര്‍ക്കായി ദൈവം ഒരുക്കി. കാനാന്‍ ദേശം എന്നറിയപ്പെട്ട ആ ദേശത്തേക്കു തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ ദൈവം ഈജിപ്തിലെ അടിമത്വത്തില്‍ നിന്നു മോചിപ്പിച്ചു കൊണ്ടുവന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ആ ജനത ഇസ്രയേലിയര്‍ എന്നറിയപ്പെടുന്നു. അവര്‍ക്കായി ദൈവം ഒരുക്കിയ ആ വാഗ്ദത്ത ഭൂമി ഇസ്രായേല്‍ എന്നും അറിയപ്പെടുന്നു.’  ബൈബിളില്‍ ഇസ്രയേലിനെ കുറിച്ചുള്ള, ഇസ്രായേല്യരെക്കുറിച്ചുള്ള ഒരു ചെറു വിവരണമാണിത്.
യേശുവിന്റെ കാലത്തു ഇന്നത്തെ ഇസ്രയേലും പലസ്തീനും ജോര്‍ദാനുമെല്ലാം പലസ്തീനെ എന്ന ഒറ്റ രാജ്യമായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന പലസ്തീനയില്‍ നിന്ന് എഡി 72 ഓടെ തദ്ദേശീയരായ ജൂതന്മാരില്‍ ഭൂരിപക്ഷം പേര്‍ക്കും സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നു. വളരെ ചുരുക്കം ജൂതന്മാര്‍ മാത്രം സ്വന്തം ദേശമായ പാലസ്തീനയില്‍ എല്ലാ പീഡനങ്ങളും ഏറ്റു കഴിഞ്ഞു. എന്നെങ്കിലും ഒരിക്കല്‍ തങ്ങളുടെ ജന്മദേശമായ പാലസ്തീനയിലേക്കു തിരിച്ചുപോകാമെന്ന പ്രത്യാശയില്‍ സ്വന്തം ദേശത്തുനിന്നു പലായനം ചെയ്യപ്പെട്ട ജൂതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചേക്കേറി. വൈകാതെ റോമാ സാമ്രാജ്യം തകര്‍ന്നു. ജൂതന്മാരുടെ മാതൃരാജ്യമായ പലസ്തീന അറബികളുടെ കൈവശമായി. വളരെ കുറഞ്ഞ തോതില്‍ ജൂതന്മാര്‍ അപ്പോഴും പലസ്തീനയില്‍ കഴിഞ്ഞിരുന്നു. ബുദ്ധിയിലും ശക്തിയിലും ലോകത്തെ ഏറ്റവും മികച്ച തലകളായ ജൂതന്മാര്‍ ലോകത്തിന്റെ ചിന്താഗതികളെ തന്നെ മാറ്റിമറിച്ചു. മോശയും, യേശുവും, കാറല്‍ മാര്‍ക്‌സും, എന്‍സ്റ്റീനും എന്തിനു നമ്മുടെ സ്വന്തം സുക്കര്‍ അണ്ണന്‍ വരെ ജൂതനാണ്. നോബല്‍ സമ്മാനം കൊടുത്തു തുടങ്ങിയ നാള്‍ മുതല്‍ ജൂതന് നോബല്‍ അവാര്‍ഡ് ഇല്ലാത്ത വര്‍ഷങ്ങള്‍ വിരളമായിരുന്നു. ഹിറ്റ്‌ലറുടെ പീഡനങ്ങളും ലോകത്തു പല ഭാഗങ്ങളില്‍ നേരിട്ട സഹനങ്ങളുമൊക്കെ തങ്ങള്‍ക്കു തങ്ങളുടെ പൂര്‍വിക ഭൂമിയായ പലസ്തീനില്‍ ഒരു രാജ്യം വേണമെന്ന ജൂതന്മാരുടെ ചിന്ത ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ ഉദയത്തില്‍ കലാശിച്ചു. ജൂതന്മാരുടെ പഴയ പാലസ്തീന ആയിരുന്നില്ല 1948 ലെ പാലസ്തീന്‍. പാലസ്തീന്‍ ഏതാണ്ട് പൂര്‍ണമായും അറബികളുടെ കൈവശമായിരുന്നു. പലായനം ചെയ്യാതെ അവശേഷിച്ചിരുന്ന ജൂതന്മാരുടെ തലമുറകള്‍ മാത്രമായിരുന്നു പലസ്തീനില്‍ ബാക്കി ഉണ്ടായിരുന്നത്.
ലോകത്തിന്റെ തലച്ചോറുകളായി അറിയപ്പെട്ടിരുന്ന ജൂതന്മാരുടെ സ്വന്തമായി ഒരു രാജ്യം എന്ന ആവശ്യത്തിന് മുമ്പില്‍ ലോക രാജ്യങ്ങള്‍ ഒന്നടങ്കം നിന്നു. യുഎന്‍ ഇത് സംബന്ധിച്ച് പ്രമേയം പാസ്സാക്കി. അന്നത്തെ അറബ് ഭൂരിപക്ഷ പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കാന്‍ തീരുമാനിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്തിനു മുമ്പ് തന്നെ ജൂതന്മാര്‍ പലസ്തീനിലേക്കു തിരികെ പോകാന്‍ തുടങ്ങിയിരുന്നു. ജൂതന്മാരും അറബികളും ഒന്നിച്ചു പലസ്തീന്‍ എന്ന രാജ്യത്തില്‍ കഴിയട്ടെ എന്ന വാദം ഉയര്‍ന്നുവന്നെങ്കിലും അതിനെ അംഗീകരിക്കാന്‍ ജൂതരും അറബികളും തയ്യാറായില്ല. പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാഷ്ട്രം നിര്‍മിക്കുന്നതിനെ അറബ് രാഷ്ട്രങ്ങളെല്ലാം ഒറ്റകെട്ടായി എതിര്‍ത്തു.
1948ല്‍ ഇസ്രായേല്‍ എന്ന രാജ്യം നിലവില്‍ വന്നതായി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോര്‍ദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണം ഇസ്രായേലിനു നേരെ ഉണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങള്‍ക്കു. പിറന്നു വീണു ദിവസങ്ങള്‍ക്കകം പല രാജ്യങ്ങള്‍ ചേര്‍ന്ന ഒരു വലിയ സൈനിക ശക്തിക്കു മുമ്പില്‍ പൊരുതേണ്ടി വരുക എന്ന കാര്യം ആലോചിച്ചു നോക്കൂ. ഒത്തിരി പീഡനങ്ങള്‍ക്കു ശേഷം സര്‍വ്വതും നഷ്ട്ടപെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ചേക്കേറിയ ജൂതന്മാര്‍ക്കു മുകളില്‍ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. രണ്ടും കല്‍പ്പിച്ചു ജൂതന്മാര്‍ പൊരുതിയപ്പോള്‍ അറബ് സഖ്യത്തിന് ഒന്നും നേടാനായില്ല എന്ന് മാത്രമല്ല ഇസ്രായേല്‍ ഈജിപ്തിന്റെയും സിറിയയയുടെയും ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
1956ല്‍ വീണ്ടും ഇസ്രായേല്‍ അറബ് സഖ്യ യുദ്ധം ഉണ്ടായി. ഫലം ഒന്ന് തന്നെ. പക്ഷെ ഇത്തവണ ഈജിപ്തില്‍ നിന്ന് സീനായി മല നിരകളും, സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകളും പിടിച്ചെടുത്തു. പക്ഷെ യുദ്ധാനന്തരം പിടിച്ചെടുത്ത ഭൂപ്രദേശങ്ങളൊക്കെ ഇസ്രായേല്‍ തിരിച്ചു നല്‍കി. 1967 ല്‍ വീണ്ടും അറബ് സഖ്യസേന റഷ്യയ്യുടെ പരോക്ഷ പിന്തുണയോടെ ഇസ്രയേലിനെ ആക്രമിച്ചു. തങ്ങളെ അക്രമിക്കുന്നതുവരെ അങ്ങാതിരുന്ന ഇസ്രായേല്‍ തങ്ങള്‍ക്കു നേരെ അറബ് സഖ്യസേന യുദ്ധം അഴിച്ചുവിട്ടപ്പോള്‍ അതിശക്തമായി തിരിച്ചടിച്ചു. വെറും 6 ദിവസം കൊണ്ട് അറബ് സഖ്യ സൈന്യത്തെ ഇസ്രായേല്‍ ചുരുട്ടി കെട്ടി. ലോകത്തിനു തന്നെ അത്ഭുതമായിരുന്നു ഇസ്രയേലിന്റെ ആ ചരിത്ര വിജയം. ഇത്തിരി പോന്ന ഒരു രാജ്യം 10 ഓളം രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ വെറും 6 ദിവസം കൊണ്ട് തുരത്തി എന്നത് മാത്രമല്ല തങ്ങളെ ആക്രമിക്കാന്‍ വന്ന ഈജിപ്തിന്റെയും, സിറിയയുടെയും, പലസ്തീന്റെയും, ജോര്‍ദാന്റെയും നല്ല ഭാഗം ഭൂമിയും പിടിച്ചെടുത്തു. യുദ്ധത്തിന് ശേഷം കീഴടക്കിയ ഭൂമി തിരികെ കൊടുത്തിരുന്ന സ്ഥിരം പരിപാടി ഇസ്രായേല്‍ നിര്‍ത്തി. ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടും യുദ്ധത്തില്‍ പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചു. തങ്ങളെ പലതവണ ആക്രമിച്ച അറബ് രാഷ്ട്രങ്ങള്‍ക്കുള്ള മുന്നറിയിപ്പും തിരിച്ചടിയായിരുന്നു അത്. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും 1973ല്‍ ഇസ്രയേലിനെ അറബ് സഖ്യസേന ആക്രമിച്ചു. അന്നത്തെ ഇസ്രായേലിന്റെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ആ രാജ്യങ്ങള്‍ക്കു ഇന്നും ആയിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ 1948ല്‍ പലസ്തീന്റെ പകുതി വിഭജിച്ചു സൃഷ്ടിച്ച ഇസ്രായേല്‍ എന്ന ചെറിയ രാഷ്ട്രം അറബ് രാഷ്ട്രങ്ങളുടെ ആവേശം കാരണം 1973 ഓടെ പലസ്തീന്റെ മുഴുവന്‍ ഭാഗവും ഈജിപ്തിന്റെയും ജോര്‍ദാന്റെയും സിറിയയുടേയും നല്ല ഭാഗവും പിടിച്ചെടുത്തു ഒരു വലിയ രാജ്യമായി മാറി. ഇസ്രയേലിനെ ഒരിക്കലും യുദ്ധത്തില്‍ തോല്‍പ്പിക്കാനാകില്ല എന്ന തിരിച്ചറിവില്‍ എത്തി അറബ് രാഷ്ട്രങ്ങള്‍. ഈജിപ്ത് ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പിട്ടു. ജോര്‍ദാന്‍ രാജാവ് ഇസ്രായേല്‍ സന്ദര്‍ശിച്ചു. 1948ല്‍ ഇസ്രയേലിന്റെ അത്രയ്ക്ക് വലിപ്പം ഉണ്ടായിരുന്ന പലസ്തീന്‍ എന്ന പ്രദേശം വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഒതുങ്ങി.
1992ല്‍ ഇസ്രായേല്‍ പലസ്തീന്റെ സ്വയം ഭരണത്തെ അംഗീകരിച്ചു. പക്ഷെ തീവ്രവാദി ആക്രമണം എല്ലാ സമാധാന ചര്‍ച്ചകളെയും തകിടം മറിച്ചു. ഇപ്പോഴത്തെ ഇസ്രേയേല്‍ പലസ്തീന്‍ തര്‍ക്കത്തിന്റെ പ്രധാന വിഷയം ജെറുസലേം ആണ്. ജെറുസലേം ജൂതന്മാരും, മുസ്ലിങ്ങളും , ക്രിസ്ത്യാനികളും പുണ്യ ഭൂമിയയായി കരുതുന്ന സ്ഥലമാണ്. ഇസ്രയേലിന്റെ തലസ്ഥാനം ജെറുസലേം ആകുകയും ജെറുസലേമില്‍ ജൂത പള്ളി നിര്‍മിക്കുകയും ചെയ്താല്‍ മാത്രമേ ഇസ്രായേല്‍ എന്ന രാഷ്ട്രം അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലവില്‍ വരൂ എന്ന് ജൂതന്മാര്‍ കരുതുന്നു. ജൂതന്മാര്‍ക്കു ലോകത്തു ഒരേ ഒരു പള്ളിയെ ഉള്ളു (ബാക്കിയെല്ലാം സിനഗോഗുകള്‍ ആണ്). അത് ജെറുസലേം ദേവാലയം ആയിരുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തകര്‍ത്ത ആ പള്ളി പുനര്‍നിര്‍മ്മിക്കുക എന്നതാണ് ഓരോ ജൂതന്റെയും സ്വപ്നം.
ഇതേ ജെറുസലേം കേന്ദ്രമാക്കി പലസ്തീന്‍ എന്ന രാഷ്ട്രം സൃഷ്ടിക്കണം എന്നതാണ് പലസ്തീന്റെ ആവശ്യം. ഇതാണ് ഇസ്രയേലും പലസ്തീനുമായ പ്രധാന തര്‍ക്ക വിഷയം. ബൈബിളില്‍ ഇസ്രയേലിനെ (കാനാന്‍ ദേശം) തേനും പാലും ഒഴുകുന്ന സ്ഥലമെന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ട് എങ്കിലും യഥാര്‍ത്ഥത്തില്‍ ഇസ്രയേലിന്റെ പകുതിയും മരുഭൂമിയാണ്. ആ മരുഭൂമിയില്‍ നിന്നാണ് ഇസ്രായേല്‍ വളര്‍ന്നത്. ലോകത്തെ ഏറ്റവും മികച്ച കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റേതാണ്. മരുഭൂമിയില്‍ കൃഷി ചെയ്തു വിജയിക്കാന്‍ വേണ്ട വൈദഗ്ധ്യം ഇസ്രായേലിനു മാത്രമാണ് ഉള്ളത്.
മൊസാദ് എന്ന ചാര സംഘടനയെകുറിച്ചു പറയാതെ ഇസ്രയേലിന്റെ ചരിത്രം പൂര്‍ണമാകില്ല. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും അപകടകാരികളുമായ ചാര സംഘടന ഏതെന്നു ചോദിച്ചാല്‍ അതിനു ഉത്തരം ഒന്നേ ഉള്ളൂ; മൊസാദ്. 1972 ലെ മ്യൂണിക് ഒളിംപിക്‌സില്‍ ഇസ്രയേലിന്റെ 5കായിക താരങ്ങളെ വധിച്ചപ്പോള്‍ ലോകം ഞെട്ടി. അതിനു ഉത്തരവാദികളെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പോയി കണ്ടുപിടിച്ചു മൊസാദ് ഇല്ലായ്മ ചെയ്തു. മൊസാദ് ഓരോരുത്തരെ കൊല്ലുന്നതിനു തൊട്ടു മുമ്പ് അവരവരുടെ വീടുകളില്‍ ഒരു റീത്തും കൂടെ ഒരു സന്ദേശവും എത്തിയിരുന്നു. “ A REMAINDER, WE DO NOT FORGET OR FORGIVE”.
ഇന്ത്യ ഇസ്രായേല്‍ ബന്ധം
……………………………………….
 ക്രിസ്തുവര്‍ഷത്തിനു മുമ്പ് തന്നെ ജൂതന്മാരുമായി ഇന്ത്യക്കു ബന്ധം ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു. എഡി 72ല്‍ തങ്ങളുടെ ദേശത്തു നിന്ന് ജൂതന്മാര്‍ പീഡനങ്ങള്‍ നേരിട്ടപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കവര്‍ ചേക്കേറി. നമ്മുടെ സ്വന്തം കൊച്ചിയിലേക്കും അവരില്‍ ചിലര്‍ എത്തി . കാലക്രമേണ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവര്‍ പല കാലഘട്ടങ്ങളില്‍ വന്നു ചേര്‍ന്നു. ലോകത്തിന്റെ പല ഭാഗങ്ങളി ചേക്കേറിയ ജൂതന്മാര്‍ക്ക് എല്ലായിടത്തുനിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു, ഇന്ത്യയില്‍ നിന്നൊഴികെ. ഇന്ത്യയിലെ ഭരണാധികാരികള്‍ ജൂതന്മാരെ സംരക്ഷിച്ചു. അതിന്റെ കടപ്പാടും നന്ദിയും ഇസ്രായേലിനു ഇന്ത്യ എന്ന രാജ്യത്തോട് എന്നുമുണ്ട്.
പലസ്തീനെ വിഭജിച്ചു ഇസ്രായേല്‍ എന്ന രാഷ്ട്രം രൂപീകരിക്കുന്നതിന് ഇന്ത്യ എതിര്‍ത്തിരുന്നെങ്കിലും ഇസ്രായേല്‍ നിലവില്‍ വന്നു വൈകാതെ ഇന്ത്യ ഇസ്രയേലിനെ അംഗീകരിച്ചു. 1953ല്‍ മുംബയില്‍ ഇസ്രയേലിന്റ ഈയൊരു കോണ്‍സുലേറ്റ് തുറക്കാനും അനുമതി നല്‍കി. പക്ഷെ 1992ല്‍ മാത്രമാണ് ഇന്ത്യയും ഇസ്രയേലുമായുള്ള പൂര്‍ണതോതിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അറബ് രാഷ്ട്രങ്ങളെ വെറുപ്പിച്ചു ഇസ്രായേലിനു പിന്തുണ കൊടുത്താല്‍ എണ്ണ കിട്ടില്ല എണ്ണ തിരിച്ചറിവാണ് പ്രധാനമായും ഇന്ത്യ ഇസ്രായേല്‍ ബന്ധത്തിന് തടസ്സമായി നിന്നതു. ഇസ്രയേലിന്റെ അമേരിക്കന്‍ ചായ്‌വും, ഇന്ത്യയുടെ മിത്രമായിരുന്ന ഈജിപ്തുമായുള്ള ഇസ്രയേലിന്റെ ശത്രുതയുമെല്ലാം ഇന്ത്യ ഇസ്രായേല്‍ ബന്ധം ഊഷ്മളമാകുന്നതിന് തടസ്സമായി നിന്നിട്ടുണ്ട്. പക്ഷെ രഹസ്യമായി ഇന്ത്യയും ഇസ്രേയലുമായുള്ള സഹകരണം ഉണ്ടായിരുന്നു. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ ഇന്ത്യ ഇസ്രയേലിനോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. മൊസാദും ഇന്ത്യന്‍ ചാര സംഘടനയായ റോയും പരസ്പ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു. പാകിസ്താന്റെ ആണവപരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ മൊസാദും റോയും പദ്ധതി തയ്യാറാക്കിയിരുന്നു എന്നും അവസാന നിമിഷം മൊറാര്‍ജി ദേശായി ആണ് പദ്ധതി വേണ്ടെന്നു വെച്ചതെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ആ പദ്ധതി നടപ്പായിരുന്നെങ്കില്‍ ഇന്നും പാകിസ്ഥാന്‍ ഒരു ആണവ രാജ്യമാകുമായിരുന്നില്ല.
കാര്‍ഗില്‍ യുദ്ധ സമയത്തു അമേരിക്ക ഇന്ത്യക്കു സഹായം നിഷേധിച്ചപ്പോള്‍ ഇന്ത്യക്കു ആയുധങ്ങള്‍ നല്‍കിയത് ഇസ്രായേല്‍ ആണ്. ഇന്ത്യയുടെ സൈനിക പരീക്ഷങ്ങളില്‍ ഇസ്രായേല്‍ സ്ഥിരം പങ്കാളികളാണ്. എന്തിനു നമ്മുടെ ഐപിഎസ് ട്രെയിനികള്‍ക്കു വരെ ഇസ്രായേലില്‍ പരിശീലനം നല്‍കുന്നു. കൃഷിയിലും ജലസേചനത്തിലും വന്‍ കുതിച്ചു ചാട്ടം നടത്തിയ ഇസ്രയേലിന്റെ സാങ്കേതിക വിദ്യ ഇന്ത്യ ഉപയോഗിക്കാന്‍ പോകുന്നു. ഇസ്രായേലുമായുള്ള ഇന്ത്യയുടെ അതിശക്തമായ ബന്ധം പാകിസ്ഥാനും ചൈനക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്.
ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത് എന്ന് തത്വത്തില്‍ പറയാമെങ്കിലും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പണ്ടുമുതലേ അതിശക്തമാണ്.
ഇസ്രയേലിന്റെ ശക്തി ലോകരാഷ്ട്രങ്ങള്‍ക്കും അറിയാം. അവരെ ചൊറിയാന്‍ പോയാലുള്ള അനുഭവം വിവരിക്കേണ്ടല്ലോ. ഇന്ത്യ ഇസ്രയേലുമായി സഹകരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചൈന ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നു എന്ന കാര്യം മറക്കരുത്.
ഇന്ത്യക്കു ഇസ്രായേലില്‍ നിന്ന് ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്. രണ്ടു രാജ്യങ്ങളും ശത്രുരാജ്യങ്ങളാള്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ഇന്ത്യ പക്ഷെ ശത്രുക്കളുടെ പല തരത്തിലുള്ള അക്രമങ്ങളെയും കണ്ടില്ല എന്ന് നടിച്ചു ക്ഷമിക്കുന്നു. ഇസ്രായേലിന്റെ രണ്ടു സൈനികരെ പലസ്തീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിച്ചപ്പോള്‍ ഇസ്രായേല്‍ അതിനു പ്രതികരം ചെയ്തത് ലോകം കണ്ടതാണ്. ഒരിക്കല്‍ ഒഴികെ തങ്ങളെ ഇങ്ങോട്ടു ആക്രമിച്ചപ്പോള്‍ മാത്രമാണ് ഇസ്രായേല്‍ തിരിച്ചടിച്ചിട്ടുള്ളത്. ഇന്ത്യയും അങ്ങനെ തന്നെ. പക്ഷെ ഇസ്രായേല്‍ അവര്‍ പിടിച്ചെടുത്ത ശത്രുക്കളുടെ ഭൂമി തിരിച്ചു നല്‍കിയില്ല. ഇന്ത്യക്കു 1971 ലെ യുദ്ധത്തിന് ശേഷം പാകിസ്താന്റെ അധീനതയിലുള്ള കാശ്മീര്‍ മൊത്തത്തില്‍ തിരിച്ചുപിടിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതാണ് ഇപ്പോഴും നമ്മള്‍ അനുഭവിക്കുന്നത്. പലസ്തീനുവേണ്ടി കണ്ണീര്‍ പൊഴിക്കുന്നവര്‍ ഒന്നോര്‍ക്കണം ഇസ്രയേലിനെ അങ്ങോട്ട് കയറി തോണ്ടാന്‍ പോയതിന്റെ ഫലമാണ് പലസ്തീന്‍  ഇപ്പോഴും അനുഭവിക്കുന്നത്. എന്തായാലും മോദിയുടെ സന്ദര്‍ശനം ഇന്ത്യ ഇസ്രായേല്‍ ബന്ധത്തിന് പുതിയൊരു നാഴികക്കല്ലാണ്

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...