സിന്ധു നദിയുടെ ഒഴുക്ക് പൂര്‍ണ്ണമായി തടയുവാന്‍ ഇന്ത്യക്കു കഴിയുമോ?
കാശ്മീരിലെ പഹല്‍ഗാമില്‍ പാക്ക് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതിക്കു പിന്നാലെ 65 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യ സിന്ധു നദീജല ഉടമ്പടി (Indus Water Treaty – IWT) നിർത്തിവച്ചതിന് പിന്നാലെ “ഒരു തുള്ളി വെള്ളം പോലും” പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ പദ്ധതികൾ തയ്യാറാക്കുകയാണെന്ന് ജലവിഭവ മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞു. എന്നാല്‍ ഇന്ത്യക്ക് എത്രമാത്രം ഈ ലക്ഷ്യം കൈവരിക്കുവാന്‍ കഴിയും എന്നതാണ് ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.
സിന്ധുനദിയുടെ പ്രധാന പോഷക നദികളായ – കിഴക്കൻ നദികളെന്നു വിളിക്കപ്പെടുന്ന – സത്‌ലജ്, ബിയാസ്, രവി എന്നീ നദികള്‍ പൂര്‍ണ്ണമായും ഇന്ത്യയ്ക്കും പടിഞ്ഞാറൻ നദികൾ എന്ന് വിളിക്കപ്പെടുന്ന സിന്ധു, ചെനാബ്, ഝലം എന്നീനദികള്‍ പാകിസ്ഥാനും പൂര്‍ണ്ണമായും പാക്കിസ്ഥാനും അവകാശ അവകാശപ്പെട്ടതാണെന്നാണ് IWT കരാര്‍ പറയുന്നത്
സർക്കാർ രേഖകൾ പ്രകാരം, പടിഞ്ഞാറൻ നദികളിലൂടെ പ്രതിവർഷം ശരാശരി 136 MAF (million acre-feet – ദശലക്ഷം ഏക്കർ-അടി) വെള്ളം ഒഴുകുന്നു. (10 ലക്ഷം ഏക്കർ ഭൂമി 1 അടി ആഴത്തിൽ വെള്ളത്തിൽ മുക്കാൻ കഴിയുന്ന ജലത്തെയാണ് 1 MAF ജലം എന്നു പറയുന്നത്.) പടിഞ്ഞാറൻ നദികളിലൂടെ ഒഴുകുന്ന മുഴുവൻ വെള്ളവും നിർത്തിയാൽ, 42241 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ – 13 അടിയിൽ ഉയരത്തില്‍ വെള്ളം ഉണ്ടാകും. അതായത്, ജമ്മു കശ്മീരിനെ മുഴുവൻ മൂടാൻ കഴിയുന്ന വെള്ളം.
പാകിസ്ഥാന് അനുവദിച്ച പടിഞ്ഞാറൻ നദികളിൽ സംഭരണ അണക്കെട്ടുകൾ നിർമ്മിക്കാൻ സിന്ധു നദീജല ഉടമ്പടി ഇന്ത്യയെ അനുവദിക്കുന്നില്ല. അതിനാൽ, ഈ നദികളിൽ ഒന്നിലും നിലവിൽ ഒരു “ജല സംഭരണ” അണക്കെട്ട് പോലും ഇന്ത്യ നിര്‍മ്മിച്ചിട്ടില്ല. എന്നാല്‍, ജമ്മു കശ്മീരിലെ പടിഞ്ഞാറൻ നദികളിൽ സലാൽ, കിഷൻഗംഗ, ബാഗ്ലിഹാർ, ഉറി, ദുൽഹസ്തി, നിമൂ ബസ്ഗോ എന്നീ ആറ് പ്രവർത്തനക്ഷമമായ ജലവൈദ്യുത പദ്ധതികളുണ്ട്. അവയൊന്നും “ജല സംഭരണ” അണക്കെട്ടുകളായി തരംതിരിച്ചിട്ടില്ലെങ്കിലും, തുടർച്ചയായ പ്രവർത്തനങ്ങൾക്കായി ഓരോ പദ്ധതിയും അവയുടെ റിസർവോയറിൽ കുറച്ച് വെള്ളം സൂക്ഷിക്കുന്നു.
ഈ റിസർവോയറുകളിൽ എല്ലാം കൂടി ഇന്ത്യയ്ക്ക് 3.6 MAF-ൽ കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയില്ല. അതായയത്, ജമ്മു കശ്മീരിലെ ജലസംഭരണികൾക്ക് സിന്ധു, ചെനാബ്, ഝലം എന്നിവയുടെ വാർഷിക ഒഴുക്കിന്റെ ഒരു ശതമാനം പോലും ഉൾക്കൊള്ളാൻ കഴിയില്ല എന്നു സാരം. കൃത്യമായി പറഞ്ഞാല്‍ സലാൽ, കിഷൻഗംഗ, ബാഗ്ലിഹാർ, ഉറി, ദുൽഹസ്തി, നിമൂ ബസ്ഗോ എന്നീ അണക്കെട്ടുകളിലെ ജലസംഭരണികൾക്ക് ഒരു വർഷത്തിൽ ഈ നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ 0.4 ശതമാനം മാത്രമേ നിലവില്‍ ഉൾക്കൊള്ളാൻ കഴിയൂ.
കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയുടെ ഒരു പോഷകനദിയിൽ ഇന്ത്യ നിർമ്മിക്കുന്ന ആദ്യത്തെ “സംഭരണ” സൗകര്യമാണ് പക്കൽ ദുൽ. ഇതിന് 125.4 ദശലക്ഷം ഘനമീറ്റർ അഥവാ 0.1 MAF വെള്ളം ഉൾക്കൊള്ളാൻ കഴിയും എന്നു പ്രതീക്ഷിക്കുന്നു. റാറ്റ്ലെ, പക്കൽ ദുൽ, ക്വാർ, കിരു ജലവൈദ്യുത പദ്ധതികൾ നിലവിൽ നിർമ്മാണത്തിലാണ്. ഇവയുടെ നിർമ്മാണം 2021 നവംബറിനും 2022 മെയ് മാസത്തിനും ഇടയിൽ ആരംഭിച്ചു, അടുത്ത വർഷം ഫെബ്രുവരി മുതൽ നവംബർ വരെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കുറഞ്ഞത് മൂന്ന് അണക്കെട്ടുകളെങ്കിലും, സവൽകോട്ട്, ബർസാർ, കിർത്തായി-II എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ നിർമ്മാണത്തിലിരിക്കുന്ന എല്ലാ ജലവൈദ്യുത പദ്ധതികളും പൂർത്തിയാകുമ്പോൾ ഈ ശേഷി 2 ശതമാനം വരെ ഉയരുമെന്ന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) വിലയിരുത്തൽ. അങ്ങനെ വന്നാല്‍ വരണ്ട കാലഘട്ടങ്ങളിൽ – റാബി സീസണിൽ – പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ നദികളിൽ നിർമ്മിച്ച ഏഴ് പ്രധാന അണക്കെട്ടുകൾക്ക് എല്ലാ വർഷവും രവി, ബിയാസ്, സത്‌ലജ് നദികളിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ 50 ശതമാനം വരെ സംഭരിക്കാൻ കഴിയുമെന്ന് ഡാറ്റ കാണിക്കുന്നു. കനത്ത മഴക്കാലത്ത് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നല്‍കാതെ ഭക്ര അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറക്കാൻ തീരുമാനിച്ചാൽ പാക്കിസ്ഥാനില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുവാനും കാർഷിക മേഖലയില്‍ നാശനഷ്ടങ്ങള്‍ വരുത്തുവാനും കഴിയും.
പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും തടയണമെങ്കില്‍ കാശ്മീരിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്ര നംഗലിന്റെ വലിപ്പമുള്ള 22 അണക്കെട്ടുകളെങ്കിലും ആവശ്യമായി വരും. ഹിമാലയ മലനിരകളില്‍ കിടക്കുന്ന കാശ്മീരിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ പടിഞ്ഞാറൻ നദികളിൽ ഇത്ര അധികം ജലസംഭരണ പദ്ധതികൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താന്‍ കഴിയുകയില്ല. വളരെ ദുർബലവും ദുരന്തസാധ്യതയുള്ളതുമായ ഈ പ്രദേശത്ത് നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതും ആസൂത്രണം ചെയ്തതുമായ ഏറ്റവും കൂടുതൽ പദ്ധതികൾ നമുക്കുണ്ട്. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ഭൂകമ്പ പ്രവർത്തനങ്ങൾ, ഗ്ലേഷ്യൽ തടാകം പൊട്ടിത്തെറിക്കൽ എന്നിവയുടെ പ്രധാന അപകടസാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുള്ള ഒരു സ്ഥലം ആണ് കാശ്മീര്‍.
പടിഞ്ഞാറൻ നദികളിൽ അനിയന്ത്രിതമായി പുതിയ അണക്കെട്ടുകൾ നിർമ്മിക്കുന്നത് വലിയ സാമ്പത്തിക, പാരിസ്ഥിതിക ചെലവുകൾ വരുത്തിവയ്ക്കുകയും പാരിസ്ഥിതികമായി സെൻസിറ്റീവ് ആയ ജമ്മു കശ്മീരിൽ ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പടിഞ്ഞാറൻ നദികളിൽ ഏതെങ്കിലും പ്രധാന സംഭരണ പദ്ധതികൾ ഏറ്റെടുക്കുന്നതിന് മുമ്പ്, അവ പ്രായോഗികവും നമ്മുടെ ജനങ്ങൾക്കും നമ്മുടെ ഭൂപ്രകൃതിക്കും നമ്മുടെ ഭാവിക്കും പ്രയോജനകരവുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്ന് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേഴ്‌സ് ആൻഡ് പീപ്പിൾ (SANDRP) യുടെ കോർഡിനേറ്റർ ഹിമാൻഷു തക്കർ പറയുന്നു.
ലോകബാങ്കിന്‍റെ മധ്യസ്ഥതയില്‍ 1960 സെപ്റ്റംബർ 19 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും കറാച്ചിയിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝലം എന്നീനദികള്‍ കാര്യമായ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യക്ക് സാധ്യമല്ലാതിരുന്ന സാഹചര്യമാണ് കരാര്‍ റദ്ദാക്കിയതിലൂടെ മാറിക്കിട്ടിയത്. സിന്ധുവിലും പോഷക നദികളിലും ഇനി നിര്‍ബ്ബാധം എന്തും ചെയ്യുവാനുള്ള സാഹചര്യം ഇന്ത്യക്കു ലഭിച്ചിരിക്കുന്നു. ജലസേചനത്തിനായും ജലവൈദ്യുതി പദ്ധതികള്‍ക്കായും ഇന്ത്യക്കാവശ്യാനുസരണം പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുവാനും ഇനി ആരുടേയും അനുവാദം തേടേണ്ടതില്ല. ഈ അവസരം പരമാവധി മുതലെടുക്കുന്നതിനു പകരം ജലവിഭവ മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞതുപോലെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് പൂര്‍ണ്ണമായും തടയുക എന്ന അപ്രായോഗിക നടപടികളുടെ പിന്നാലെ പായുകയല്ല ഭാരതം ചെയ്യേണ്ടത്.