ജന്മനാടൊരുക്കിയത് രാജകീയ സ്വീകരണം
രണ്ട് മാസത്തെ ആശങ്കയുടേയും കാത്തിരിപ്പിന്‍റേയും ഒടുവില്‍ നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും വിമാനത്തവാളത്തില്‍ അവര്‍ പറന്നിറങ്ങി. സ്വന്തം നാടിന്റെ സ്നേഹത്തിലേക്ക്… അബുദാബിയിൽ നിന്നുള്ള യാത്രക്കാരുമായി ആദ്യത്തെ വിമാനം 10 30നാണ് നെടുന്പാശ്ശേരിയില്‍ പറന്നിറങ്ങിയത്. നാല് കുട്ടികളും 49 ഗർഭിണികളും അടക്കം 181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. വിമാനത്തില്‍ നിന്ന് യാത്രക്കാരെ 30 പേരെ വീതം ആറ് ബാച്ചുകളായാണ് ഇറക്കിയത്. തുടര്‍ന്ന് ഇവരെ ഇവരെ ആദ്യം തെർമൽ സ്കാനറിലൂടെ കയറ്റി പരിശോദിച്ചു. പിന്നീട് പരമാവധി ഒന്നരമിനിറ്റില്‍ ഓരോരുത്തരുടേയും എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി. 10 കൗണ്ടറുകളാണ് അതിനായി ഒരുക്കിയിരുന്നത്. തുടര്‍ന്ന് ക്വാറന്‍റയിനില്‍ ശ്രദ്ധിക്കണ്ട കാര്യങ്ങളെ കുറിച്ച് 5 മിനിട്ട് ക്ലാസ്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങി നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് വിവരങ്ങള്‍ ശേഖരിച്ച് ജില്ലതിരിച്ച് അവരെ നാടിന്‍റെ സുരക്ഷിതത്വത്തില്‍ ക്വാറന്‍റയിനിലേക്കയച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് 189 പ്രവാസികളാണ് രാത്രി 11 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 74 പേര്‍ കോഴിക്കോട് സ്വദേശികളാണ്. 52 പുരുഷന്മാരും 22 സ്ത്രീകളും ഉള്‍പ്പെടും. ദുബായ് വിമാനത്താവളത്തില്‍ നിന്ന് കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്തിലേക്ക് കയറിയത്. രാത്രി 10.30 ന് വിമാനത്താവളത്തിലെത്തിയ പ്രവാസികളെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിയ ഇവരെ പുറത്തിറക്കിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും അയച്ചത്.

