മൂന്നു ദിവസത്തെ ചികിത്സ കൊണ്ട് കോവിഡ്-19 നെഗറ്റീവ്. ശ്രദ്ധേയ നേട്ടം കൈവരിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളേജ്

Print Friendly, PDF & Email

കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ എച്ച്ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ പരീക്ഷണാര്‍ത്ഥം നല്‍കിയ ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ പരിശോധനാഫലം മൂന്നു ദിവസം കൊണ്ട് നെഗറ്റീവായെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ കൊറോണ വ്യാപനത്തിനെതിരെ ലോകം മുഴുവന്‍ നടത്തുന്ന യുദ്ധത്തില്‍ ശ്രദ്ധേയ നേട്ടമാണ് കേരത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ഇപ്പോൾ പരിശോധനാ ഫലം നെഗറ്റീവായ ബ്രിട്ടീഷ് ടൂറിസ്റ്റിന് എച്ച്ഐവി രോഗികള്‍ക്കു നല്‍കുന്ന ആന്റി വൈറൽ മരുന്നുകൾ ആയ Ritonavir, lopinavir എന്നീ മരുന്നുകള്‍ പരീക്ഷിക്കുവാന്‍ സംസ്ഥാന മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു. തന്നില്‍ എച്ച്ഐവി രോഗികള്‍ക്ക് നല്‍കുന്ന മരുന്നു പരീക്ഷിക്കുവാന്‍ രോഗി അനുമതിയും നല്‍കി. ജില്ലാ കളക്ടർ എസ്. സുഹാസ് മുൻകയ്യെടുത്ത് മരുന്ന് ലഭ്യമാക്കി. ചികിത്സയുടെ പ്രോട്ടോക്കോൾ വിശദമായ കൂടിയാലോചനയിലൂടെ മെഡിക്കല്‍ ബോര്‍ഡ് പരിഷ്കരിച്ചു. തുടര്‍ന്ന് എയിഡ്സ് രോഗികള്‍ക്കു നല്‍കുന്ന ആന്‍റി വൈറല്‍ മരുന്ന് പരീക്ഷിക്കുവാന്‍ ആരംഭിച്ചു. മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിൾ പരിശോധനയിൽ തന്നെ ഫലം നെഗറ്റീവായി. തുടര്‍ന്ന് മാർച്ച് 23 ന് ലഭിച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതർ വിജയ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

മൂന്നാറിൽ ക്വാറന്റീനിലായിരിക്കെ ടൂറിസ്റ്റ് ഏജന്റുമാരുടെ ഒത്താശയോടെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ വിമാനത്തില്‍ നിന്നു കണ്ടെത്തി പുറത്തിറക്കിയ ടൂറിസ്റ്റ് ഗ്രൂപ്പില്‍ പെട്ട സംഘത്തിലെ അംഗമായിരുന്നു ഈ ബ്രിട്ടീഷ് ടൂറിസ്റ്റ്. ടൂറിസ്റ്റ് സംഘത്തെ വിമാനത്തില്‍ കണ്ടെത്തി പുറത്തിറക്കിയ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സംഘത്തില്‍ മറ്റ് ആറു പേര്‍ക്കു കൂടി കോവിഡ്-19 പോസിറ്റീവെന്ന് പരിശോദനയില്‍ കണ്ടെത്തിയിരുന്നു. അവരെ ചികിത്സക്കായി എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തില്‍ ഡോ. ഫത്താഹുദ്ദീൻ, ഡോ. ജേക്കബ് ജേക്കബ്, ഡോ. ഗണേഷ് മോഹൻ, ഡോ.ഗീതനായർ എന്നിവരാടങ്ങിയ ചികിത്സാ സംഘമാണ് ചൈനയിലെ വുഹാനിൽ പരീക്ഷിച്ച ചികിത്സ രീതി ഇവിടേയും പരീക്ഷിക്കുവാന്‍ തീരുമാനിച്ചത്. ഇന്ത്യയിൽ ജയ്പൂരിലെ എസ്എംഎസ് ആശുപത്രി കഴിഞ്ഞാൽ ഇവിടെ മാത്രമാണ് എച്ച്ഐവിരോഗികള്‍ക്ക് നല്‍കകുന്ന Ritonavir, lopinavir എന്നിമരുന്നുകള്‍ കോവിഡ് ചികിത്സയിൽ ഉപയോഗിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.