മാനന്തവാടി പിആര്‍ഒ നോബിളിനെതിരെ ഹൈക്കോടതിയിൽ പരാതി.
കോടതി നടപടികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചാരണം നടത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാട്ടി മാനന്തവാടി രൂപതയുടെപിആര്‍ഒ ആയ നോബിള്‍ പാറക്കലിനെതിരെ ഹൈക്കോടതിയില്‍ പരാതി. ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെയാണ് നോബിള്‍ പാറക്കലിനെതിരെ ഹൈക്കോടതി വക്കീലായ അഡ്വ. ബോറീസ് പോള്‍ പരാതി നല്‍കിയിരിക്കുന്നത്..
സിസ്റ്റർ ലൂസിയുടെ ദൈവത്തിന്‍റെ നാമത്തില്‍ എന്ന പുസ്തകം സംബന്ധിച്ച കേസിനെക്കുറിച്ച് ഡിസംബർ 13ന് നോബിൾ തൻ്റെ ഫേസ്ബുക് പേജിൽ എഴുതിയത് “അശ്ളീല പുസ്തകം കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവായി” എന്നാണ്. മാത്രമല്ല സിസ്റ്റർ ലൂസി, എഴുത്തുകാരൻ രാമദാസ്, ഡി.സി.ബുക്സ്, കർമ്മ ന്യൂസ് എന്നിവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു എന്നും നോബിള്‍ യാതൊരു ലജ്ജയുമില്ലാതെ എഴുതിപ്പിടിപ്പിച്ചു. നോബിള്‍ പോസ്റ്റിലെഴിതിയ ഈ കള്ളത്തരങ്ങള്‍ വായിച്ച ലക്ഷക്കണക്കിന് പേർ അത് വിശ്വസിച്ചു. അന്ന് തന്നെ നോബിൾ വീണ്ടും ഒരു പോസ്റ്റ് എഴുതിയിട്ടു. കോടതിഹാളിൽ നടന്ന കേസ് നടപടികളുടെ വിശദ വിശദീകരണം ആയിരുന്നു ആ പോസ്റ്റ്. എതിർഭാഗം വക്കീൽ വാദിക്കാൻ പരാജയപ്പെട്ട് കഷ്ടപ്പെട്ടതിൻ്റെ പച്ചയായ ചിത്രീകരണം തന്നെയായിരുന്നു അത്.
ഒടുവിൽ വിധി പകർപ്പ് 18-ാം തീയതി പുറത്ത് വന്നപ്പോഴാണ് എല്ലാവരും ഞെട്ടിയത്. റിട്ട് ഹർജിയായി ബോധിപ്പിച്ച കേസ് നിയമപരമായ തടസ്സങ്ങൾ ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രി നമ്പരിട്ട് സ്വീകരിക്കാൻ വിസ്സമ്മതിച്ചു. അത് സംബന്ധിച്ച് വാദം കേൾക്കാനാണ് പരാതിക്കാരെ ജഡ്ജ് മുമ്പാകെ വിളിപ്പിച്ചത്. വാദം കേട്ട ഹൈക്കോടതി ജഡ്ജ് കേസ് നമ്പരിട്ട് രജിസ്ട്രി സ്വീകരിക്കാതിരുന്ന നടപടി ശരിവച്ച് ഉത്തരവാകുകയായിരുന്നു. ഫയലിൽ പോലും സ്വീകരിക്കാതെ തളളിയ കേസിലാണ് പുസ്തകം കണ്ടുകെട്ടാൻ വിധിയുണ്ടായി എന്ന് നോബിൾ പ്രചരിപ്പിച്ചത്.


