ശത്രു സ്വത്ത് വിറ്റാല്‍ ഒരുലക്ഷം കോടി. പൗരത്വം നഷ്ടപ്പെടുന്നവരുടേതും ശത്രുസ്വത്ത് പരിധിയിലേക്കോ…?
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പാേള്‍ രാജ്യത്തെ രക്ഷിക്കുവാന്‍ ഒരു കുറുക്കു വഴി അമിത്ഷാ കണ്ടെത്തിയിരിക്കുന്നു. രാജ്യത്തെ ശത്രുസ്വത്ത് വില്‍ക്കുക. അതിലൂടെ ഒരുലക്ഷം കോടി രൂപ എങ്കിലും ലഭിക്കുമെന്നാണ് മോദി – അമിത്‌ഷാ കൂട്ടരുടെ പുതിയ ആലോചന. അതിനായി അമിത്ഷാ അദ്ധ്യക്ഷനായ മന്ത്രിതല സമിതിക്കു പുറമേ ഉദ്യോഗസ്ഥ തലത്തില്‍ രണ്ട് ഉപസമിതികളും രൂപം കൊണ്ടു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെയും ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെയും നേതൃത്വത്തിലാണ് പ്രത്യേക ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ,ധനമന്ത്രി നിർമല സീതാരാമൻ,ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി എന്നിവരാണ് ഇതിനു പ്രധാനമായും ചുക്കാൻ പിടിക്കുന്നത് ശത്രുസ്വത്തു സംബന്ധിച്ചുള്ള എല്ലാ തുടർ നടപടികളും ഇവര്തന്നെയാണ് നിയന്ത്രിക്കുക എന്നാണ് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്
ഇനി എന്താണ് ശത്രു സ്വത്ത് എന്നല്ലേ. പാകിസ്ഥാൻ, ചൈന, എന്നീ രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചവരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലുള്ള സ്വത്തുക്കളാണ് ശത്രുസ്വത്തുക്കൾ എന്നറിയപ്പെടുന്നത്. ഈ സ്വത്തുക്കൾ ഇന്ത്യയിലുള്ളവർക്കു ഉപയോഗിക്കാൻ ആവാത്തതും വിദേശത്തുള്ള ഉടമകൾ ഉപേഷിച്ചതുമാണ്. 2016ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ശത്രുസ്വത്ത് ഭേദഗതി നിയമം പാര്‍ലിമെന്‍റിന്‍റെ ഇരുസഭകളിലും പാസ്സാക്കി വില്‍പ്പനക്ക് പാകമാക്കി വച്ചിരിക്കുകയായിരുന്നു. അന്നത്തെ ആഭ്യന്തര സഹമന്ത്രി ഹാൻസ്‌രാജ് ഗംഗാറാം അഹീര് ആണ് ഒരുലക്ഷം കോടി രൂപയുടെ മൂല്യം രാജ്യത്തിലുള്ള ശത്രുസ്വത്തിനുണ്ടെന്ന കാര്യം അന്ന് രാജ്യസഭയെ അറിയിച്ചത്. ഇതിനെ തുടർന്നാണ് സ്വത്തുക്കൾ വിൽക്കാൻ കേന്ദ്രസർക്കാർ നടപടികൾ തുടങ്ങിയത്. പ്രസ്തുത നടപടികള്‍ പരമാവധി വേഗത്തിലാക്കാനാണ് അമിത്ഷാ ഇപ്പോള്‍ നിർദ്ദേശിച്ചിരിക്കുന്നത്.
നിലവിലെ കണക്കു പ്രകാരം ഇത്തരം 9400 സ്വത്തുക്കളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതിന്‍റെ ആകെ മൂല്യം ഒരു ലക്ഷം കോടി രൂപക്കു മുകളിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതില്‍ 9220സ്വത്തുക്കള്‍ പാക്ക് പൗരത്വം സ്വീകരിച്ചവരുടേയും 126 എണ്ണം ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേയുമാണ്. 11882 ഏക്കര്‍ ഭൂമിയാണ് പാക്ക് പൗരത്വം സ്വീകരിച്ചവവരുടേതായി ഇന്ത്യയിലുള്ളത്. കൂടാതെ 266 കന്പനികളിലായി 2610 കോടിയുടെ ഓഹരുയുമുണ്ട്. വിവിധ ബാങ്കുകളിലായി 177 കോടിരൂപയുടെ നിക്ഷേപവുമുണ്ട്. ഇവയെല്ലാം പണമാക്കുന്നതിലൂടെഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയില്‍ സര്‍ക്കാരിന് അല്‍പ്പം ആശ്വസമാകുമെന്നാണ് കരുതുന്നത്.
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ എല്ലാ എതിർപ്പിനെയും മറികടന്നു എന്തുവിലകൊടുത്തും ഞങ്ങൾ നടപ്പിലാക്കുമെന്ന് അമിത്ഷായും മോദിയും ഒരേ സ്വരത്തിൽ പറയുന്നതിൽ മറഞ്ഞിരിക്കുന്ന രഹസ്യവും അവരുടെ ഉള്ളിലിരിപ്പും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് ശത്രുസ്വത്ത് വില്‍ക്കുവാനുള്ള തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതു രണ്ടും കൂട്ടിവായിക്കുമ്പാേള്‍ പൗരത്വ നിയമത്തിലൂടെ പൗരത്വം നഷ്ടപ്പെട്ട് പുറത്തുപോകുന്നവരുടെ സ്വത്തുക്കളും ശത്രു സ്വത്ത് പരിധിയില്‍ പെടുത്തി ആ സ്വത്തിലും കണ്ണുവെച്ചിട്ടാണോ മോദി-അമിത്ഷാ മാരുടെ നീക്കം എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.

