BANGALOREMETRO NEWS

20000ത്തില്‍ പരം നിക്ഷേപകരുടെ 500കോടിയുമായി ജ്വല്ലറി ഉടമ മുങ്ങി

20000ത്തില്‍ പരം നിക്ഷേപകരുടെ 500കോടിയിലേറെ രൂപയുമായി നഗരത്തിലെ കോമേഷ്യല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഐ.എം.എ ജ്വല്ലറിയുടെ ഉടമ മുഹമ്മദ്‌ മന്‍സൂര്‍ ഖാന്‍ മുങ്ങി. വര്‍ഷം 35ശതമാനം വരെ ലാഭം വാഗ്നാനം ചെയ്തുകൊണ്ടാണ് വിവിധ സ്കീമുകളിലേക്കു പൊതു ജനങ്ങളെ ആകര്‍ഷിച്ചത്.

ഐഎംഎ ജ്വല്ലറിയുടെ ഉടമ മുഹമ്മദ്‌ മന്‍സൂര്‍ ഖാന്‍

“നിങ്ങള്‍ ഈ ശബ്ദം കേള്‍ക്കുന്പോള്‍ ഞാന്‍ ഭൂമിയിലുണ്ടാകില്ല” എന്ന ശബ്ദസന്ദേശം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിട്ടാണ് കഴിഞ്ഞ 10ന് മുഹമ്മദ്‌ മന്‍സൂര്‍ ഖാന്‍ അപ്രത്യക്ഷനായത്. ശിവാജി നഗര്‍ എംഎല്‍എ റോഷന്‍ബെയ് ഗ് തന്നെ 400 കോടി രൂപ വഞ്ചിച്ചെന്നും അത് തിരിച്ച് ആവശ്യപ്പെടുന്പോള്‍ തനിക്ക് ഭീക്ഷണിയാണ് ഉണ്ടാകുന്നതെന്നും ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ശബ്ദസന്ദേശം വൈറലായതോടെ ശിവാജി നഗറിലെ ഐഎംഎ ജ്വല്ലറിയിലേക്ക് നിക്ഷേപകരുടെ ഒഴുക്കാരംഭിച്ചു. അതോടെ റോഡ് ജനങ്ങളാല്‍ നിറഞ്ഞു. ജനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങും എന്ന സ്ഥിതി സംജാതമായി. ജനങ്ങളെ നിയന്ത്രിക്കുവാനായി പ്രത്യേക പോലീസ് സംവിധാനം ഏര്‍പ്പെടുത്തി. ശിവാജി നഗര്‍ ഗ്രൗണ്ടില്‍ പരാതി സ്വീകരിക്കുവാന്‍ സ്പെഷ്യല്‍ കൗണ്ടറുകള്‍ ആരംഭിക്കുവാന്‍ പോലീസ് നിര്‍ബ്ബന്ധിതമായി. കൗണ്ടര്‍ ആരംഭിച്ച് ആദ്യത്തെ അഞ്ച് മണിക്കൂറുകള്‍ കൊണ്ട് 3000ത്തിലേറെ പരാതികളാണ് പോലീസിനു ലഭിച്ചത്. തുടര്‍ ദിവസങ്ങളില്‍ പരാതിക്കാരുടെ എണ്ണം കുതിച്ചുയരുമെന്നാണ് പോലീസ് കരുതുന്നത്. ഏറ്റവും ചുരുങ്ങിയത് 20000ത്തല്‍ പരം ആളുകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

മുസ്ലീം ഇന്‍വെസ്റ്റേര്‍സിനെ ആകര്‍ഷിക്കുവാനായി പലിശരഹിത ഹലാല്‍ ഇന്‍വെസ്റ്റ്മെന്‍റാണ് മുഹമ്മദ്‌ മന്‍സൂര്‍ ഖാന്‍ അവലംഭിച്ചത്. ഇന്‍വെസ്റ്റേര്‍സിനെ പാര്‍ടണേര്‍സ് എന്നായിരുന്നു വിളിച്ചിരുന്നത്. പണം നിക്ഷേപിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്വര്‍ണ്ണത്തിലോ, കന്പനിയുടെ തന്നെ വസ്ത്ര വ്യവസായത്തിലോ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റിലോ നിക്ഷേപിക്കാം. 50000രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപം. നിക്ഷേപത്തിന്‍റെ ലാഭവിഹിതം 45ദിവസം മുതല്‍ കൊടുത്തു തുടങ്ങും എന്നായിരുന്നു വാഗ്നാനം. നിക്ഷേപ തുകകള്‍ക്കാനുപാതികമായി 2മുതല്‍ നാലു ശതമാനം വരെ ലാഭമായിരുന്നു വാഗ്നാനം. വര്‍ഷത്തില്‍ മുതല്‍മുടക്കിന്‍റെ 35 ശതമാനം വരെ ലാഭമായിരുന്നു വാഗ്നാനം.

2016ലാണ് ശിവാജി നഗര്‍ കൊമേര്‍ഷ്യല്‍ സ്ട്രീറ്റില്‍ ഐഎംഎ( I Monetary Advisory) ജ്വല്ലറി ആരംഭിച്ചത്. നഗരത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി 15000 കോടിയുടെ സ്വത്ത് ഉണ്ടെന്നായിരുന്നു മുഹമ്മദ്‌ മന്‍സൂര്‍ ഖാന്‍ അവകാശപ്പെട്ടിരുന്നത്. മുഹമ്മദ്‌ മന്‍സൂര്‍ ഖാനെ കണ്ടെത്തുവാനുള്ള ശ്രമം പോലീസ് തീവ്രമായി തുടരുകയാണ്. ശബ്ദസന്ദേശത്തില്‍ അവകാശപ്പെട്ടതുപോലെ അദ്ദേഹം ആത്മഹത്യ ചെയ്യില്ല എന്നാണ് പോലീസ് കരുതുന്നത്.