അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേസ് അട്ടിമറിക്കാനെന്ന് കന്യാസ്ത്രീകള്‍
ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വൈക്കം ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റിയത് അന്വേഷണം അട്ടിമറിക്കാനെന്ന് പരാതി. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്ന കോട്ടയം എസ് പി എസ് ഹരിശങ്കറിറിനേയും സ്ഥലം മാറ്റുവാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. കേസിന്‍റെ വിചാരണ ആരംഭിക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് കേസ് അട്ടിമറിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇരയായ കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസത്രീകള്‍ ആരോപിച്ചിരിക്കുന്നത്.
2019 മേയ് നാലിനാണ് കന്യാസ്ത്രീ പീഡനക്കേസിന്റെ കുറ്റപത്രം പാല മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. മേയ് 10ന് ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ എത്തി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വൈക്കം ഡിവൈഎസ്പിയേയും കോട്ടയം എസ്പിയേയും സ്ഥലം മാറ്റിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെ ജില്ലക്കു പുറത്ത് തൊടുപുഴ വിജിലന്‍സിലേക്ക് മാറ്റിയത്. ഒരു വര്‍ഷം തികയും മുന്നേയാണ് എസ്പിക്ക് മാറ്റം കൊടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ പ്രമുഖനായൊരു അഭിഭാഷകനാണ് പ്രതിയായ ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് വാദിക്കുന്നത്.
ഇതൊക്കെ ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നാണ് സംശയിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ പറയുന്നു
ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായൊരു കേസില്‍ ഒട്ടേറെ പ്രതിബന്ധങ്ങള്‍ കടന്നാണ് കോട്ടയം എസ്പിയുടെ നേരിട്ടുള്ള മേല്നോട്ടത്തില്‍ ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും. അതിനാല്‍, കേസിന്റെ ആദ്യാവസാനമുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ് ഈ ഉദ്യോഗസ്ഥര്‍. വിചാരണ സമയത്ത് കേസ് മോണിറ്റര്‍ ചെയ്യാനും സാക്ഷികളെ കൃത്യമായി ഹാജരാക്കാനും തെളിവുകള്‍ കോടതിയില്‍ അവതരിപ്പിക്കാനും ഇവര്‍ കേസിന്‍റെ വിചാരണ കഴിയുന്നതുവരെയെങ്കിലും തല്‍സ്ഥാനങ്ങളില്‍ തുടര്‍ന്നിരുന്നവെങ്കില്‍ കഴിയുമായിരുന്നു. ഏതെങ്കിലും സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെങ്കിലോ, കൂറുമാറാന്‍ സാധ്യതയുണ്ടെങ്കിലോ അത് മനസിലാക്കാനും ആ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ സ്ഥലം മാറ്റം അത്ര നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.
മൊത്തം 83 സാക്ഷികളാണ് കന്യാസ്ത്രീ പീഡന കേസില്‍ ഉള്ളത്. ഒരു കര്‍ദിനാളും മൂന്നു മെത്രാന്മാരും സാക്ഷികള്‍ ഉള്‍പ്പെടുന്നുണ്ട്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സാക്ഷികളിലെ പ്രധാനി. കര്‍ദിനാളിനെ കൂടാതെ പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, ദഗല്‍പൂര്‍ രൂപത ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തില്‍. ഉജ്ജയിന്‍ രൂപത ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരാണ് സാക്ഷികളായ മെത്രാന്മാര്‍. ഇവരെ കൂടാതെ പതിനൊന്നു വൈദികരും 25 കന്യാസ്തീകളും ചേര്‍ന്നതാണ് 83 പേര്‍.
എന്നാല്‍ ഡിവൈഎസ്പിയുടെ സ്ഥലംമാറ്റം നിയമപരമായി നടന്ന കാര്യം മാത്രമാണെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. സ്വാഭാവികമായി ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്ന മാറ്റത്തിന്റെ ഭാഗം മാത്രമാണിതെന്നും പറയുന്നു. കേസിന്റെ വിചാരണ വേളയില്‍ കോടതി ആവശ്യപ്പെടുന്ന സമയത്ത് ഇതേ ഉദ്യോഗസ്ഥന് ഹാജരാകാനുള്ള അവസരവും കിട്ടുമെന്നും ചൂണ്ടിക്കാണിക്കുന്നു.
കേസന്വേഷണ സമത്ത് പലഭാഗത്തു നിന്നും അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും സൂചനകള്‍ പുറത്തു വന്നിരുന്നു. കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കി ഒരു വര്‍ഷം ആകാറായപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും സാധിച്ചത്. വീണ്ടും സമരവുമായി കന്യാസ്ത്രീകള്‍ തെരുവിലേക്കിറങ്ങുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ തയ്യാറായത്. ഇത്രയും താമസം ഉണ്ടായത് ബിഷപ്പിനെ സഹായിക്കാന്‍ വേണ്ടി നടന്ന ഇടപെടലുകള്‍ മൂലമാണെന്ന സംശയം ഉയര്‍ന്നിരുന്നു. കേസിലെ പ്രധാന സാക്ഷികളായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ സ്വാധീനിക്കാനും അതിനു വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് മഠത്തില്‍ നിന്നും സ്ഥലം മാറ്റാനും പുറത്താക്കനുമെല്ലാം ശ്രമങ്ങള്‍ നടന്നിരുന്നു. കേരള സമൂഹം ഒറ്റക്കെട്ടായി കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മാത്രമായിരുന്നു കേസ് അട്ടിമറിക്കപ്പെടാതിരുന്നത്. എന്നാല്‍ വിചാരണ തുടങ്ങുന്നതിനു തൊട്ടു മുന്പ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ സാക്ഷികളെ സ്വാദീനിച്ച് കേസ് അട്ടിമറിക്കപ്പെടവാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. ആഭ്യന്തര ഒത്താശയോടെയാണ് ഈ അട്ടിമറി എന്നാണ് കരുതപ്പെടുന്നത്.