സി.ഒ.ടി നസീര്‍ വധശ്രമം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന
സി.ഒ.ടി നസീര്‍ വധശ്രക്കേസിന്റെ മുഖ്യ സൂത്രധാരന്‍ പൊന്ന്യം കുണ്ടുചിറ സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആര്‍എസ്എസ് നേതാവിനെ നഗരമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വ്യക്തിയാണ് നസീറിനെ വെട്ടിക്കൊലപ്പെടുത്താനുള്ള ഓപ്പറേഷന് രൂപം നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന് ഒടുവില്‍ ലഭിച്ചിട്ടുള്ള വിവരം.ഉന്നതങ്ങളില്‍ നിന്നും ഉത്തരവ് ലഭിക്കാതെ ഇയാള്‍ ഓപ്പറേഷന് മുതിരില്ലെന്നാണ് ഇയാളുമായി അടുത്ത കേന്ദ്രങ്ങളില്‍ നിന്നും പോലീസിന് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ കുണ്ടുചിറ സ്വദേശിക്ക് ഓപ്പറേഷന് നിര്‍ദ്ദേശം നല്‍കിയതാര് എന്ന ചോദ്യത്തിനും ഉത്തരം തേടുകയാണ് അന്വേഷണ സംഘം.
കേസില്‍ ശാസ്ത്രീയമായ അന്വേഷണവുമായിട്ടാണ് പോലീസ് മുന്നോട്ട് പോകുന്നത്. ബൈക്കിലേയും സംഭവ സ്ഥലത്തേയും രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാടകീയമായി കോടതിയില്‍ കീഴടങ്ങിയ കേസിലെ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സില്‍ റോഷന് (26) എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് കോടതിയില്‍ ഇന്ന് ഹർജി നല്‍കും.
ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസിന്റെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച രണ്ടംഗസംഘം കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ തെളിവെടുപ്പില്‍ വിലപ്പെട്ട വിവരങ്ങളാണ് നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടേയും സന്തത സഹചാരിയായ എ.എന്‍ ഷംസീര്‍ എംഎല്‍എ യാണെന്ന് നസീര്‍ തുറന്ന് പറഞ്ഞതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംഭവത്തെകുറിച്ച് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.