പുതിയൊരാരംഭം. ഹര്‍ത്താല്‍ നഷ്ടം, സ്വത്തുവകകള്‍ കണ്ടുകെട്ടിതുടങ്ങി.
പൊതുമുതലിന് ഹര്‍ത്താലില്‍ നാശനഷ്ടം വരുത്തിയവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്ന നടപടകള്‍ക്ക് കേരളം ആരംഭം കുറിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ പോപ്പുലര്‍ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം അിച്ചുവിട്ടതിന്‍റെ പേരില്‍ അറസ്റ്റിലായ 197പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന പ്രകൃിയക്കാണ് കേരളത്തില്‍ തുടക്കം കുറിച്ചത്. ഹര്‍ത്താല്‍ അക്രമത്തിന്‍റെ പേരില്‍ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല എന്നാല്‍ ഹൈക്കോടതി വടിയെടുത്തതോടെ, പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്രമങ്ങൾ തുടങ്ങി. ഇന്ന് അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടല്‍ ആരംഭിച്ചത്.
പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ഇന്നലെ ഉച്ചയോടെ കരുനാഗപ്പള്ളി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം ജപ്തി ചെയ്താണ് സ്വത്ത് കണ്ടുകെട്ടലിന് തുടക്കം കുറിച്ചത്. പിന്നീട് തൃശൂർ ജില്ലയില്‍ കുന്നംകുളത്ത് അഞ്ച് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവും ജപ്തി ചെയ്തു. റവന്യൂ അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
വയനാട്ടിൽ ഹർത്താൽ അതിക്രമ കേസുകളിൽ പ്രതികളായ പിഎഫ്‌ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടും, വസ്തുക്കളും കണ്ടു കെട്ടി. ജില്ലയിൽ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. റവന്യൂ അധികൃതർ എത്തിയാണ് ജപ്തി നടപടികൾ പൂർത്തിയാക്കി. കാസർകോട്ട് പിഎഫ്ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി തുടങ്ങി. കാഞ്ഞങ്ങാട് ചീമേനി വില്ലേജ്, കാക്കടവിൽ നങ്ങാറത്ത് സിറാജുദീൻ, തെക്കേ തൃക്കരിപ്പൂർ സിടി സുലൈമാൻ, കാസർകോട് അബ്ദുൽ സലാം, ഉമ്മർ ഫാറൂഖ് ആലമ്പാടി എന്നിവരുടെ സ്വത്ത് വകകളാണ് ഇന്ന് കണ്ടുകെട്ടിയത്.
തിരുവനന്തപുരത്ത് അഞ്ച് പിഎഫ്ഐ നേതാക്കളുടെ വീടുകൾ ജപ്തി ചെയ്തു. കാട്ടാക്കട, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിലാണ് നടപടി. ഹർത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ പേരിലാണ് നടപടി. കോട്ടയം ജില്ലയിലും 5 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. മീനച്ചിൽ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജിൽ 3 പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റവന്യു വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ആലുവയിൽ മൂന്ന് സ്ഥലങ്ങളിൽ സ്വത്തുക്കൾ കണ്ടുകെട്ടി. പെരിയാർ വാലി ട്രസ്റ്റ്, കുഞ്ഞുണ്ണിക്കര സ്വദേശികളായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് കാസിം എന്നിവരുടെ സ്വത്തുക്കളാണ് ജപ്തിചെയ്തത്. സംസ്ഥാന വ്യാപകമായി ജപ്തി നടപടികള്‍ ഇന്നും തുടരും.
