തിരിച്ചു വരുവാനുളള പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി…
വിദേശത്ത് നിന്ന് മെയ് 3-ാം തീയതി വരെ ആരേയും തിരിച്ചു വരുവാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇമിഗ്രേഷൻ നടപടികൾ അതുവരെ പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും ഉത്തരവിറക്കി. പ്രവാസികളെ തിരികെ കൊണ്ടുവരാനാകില്ലെന്ന് കേരളാ ഹൈക്കോടതിയില്‍ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരിവിറക്കിയിരിക്കുന്നത്. ഇതോടെ മെയ് 3-ന് മുമ്പ് തിരികെ വരാമെന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്ത് നിലലവില്‍ എല്ലാ ശ്രദ്ധയും ചിലത്തുന്നത് കോവിഡ്-19നെതിരെ വാക്സിന്‍ നിര്‍മ്മിക്കുന്നതിനാണെന്ന് ആരോഗ്യമന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറയുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെപ്പോലെ തന്നെ കേന്ദ്ര സര്‍ക്കാരിനും പ്രവാസികളുടെ കാര്യത്തില്‍ കരുതലുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. ഒരു സംസ്ഥാനത്തിനു മാത്രമായി പ്രത്യേകമൊരു നിലപാട് സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുകയില്ല എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. യുഎഇ അടക്കമുള്ള നാടുകളിൽ 34 ലക്ഷം ഇന്ത്യക്കാരുണ്ട്. അവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്രം ഇടപെടൽ നടത്തുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

