ബിരുദ കോഴ്സിനു സയൻസ്-ആർട്സ് വിഷയങ്ങൾ എന്ന വേർതിരിവ് ഉണ്ടാവില്ല. കരടുമാർഗരേഖ യു.ജി.സി. പുറത്തിറക്കി

Print Friendly, PDF & Email

ബിരുദകോഴ്സിനു ഇനിമുതല്‍ സയൻസ്-ആർട്സ് വിഷയങ്ങൾ എന്ന വേർതിരിവ് ഉണ്ടാവില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 അധ്യയനവർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുന്നതിന് യു.ജി.സി. പുറത്തിറക്കിയ കരടുമാർഗരേഖയിലാണ് പുതിയ നിര്‍ദ്ദേശം. ബഹുമുഖ പ്രതിഭകളാക്കി വിദ്യാർഥികളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക, ആർട്‌സ് വിഷയങ്ങളിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിനാണ് പുതിയ മാര്‍ഗ്ഗരേഖയെന്ന് യുജിസി അവകാശപ്പെടുന്നു.

90 ദിവസങ്ങൾ വീതമുള്ള എട്ടുസെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാവുക. ആദ്യ മൂന്നുസെമസ്റ്ററുകളിൽ ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, ഗണിതം, വോക്കേഷണൽ എജ്യുക്കേഷൻ എന്നിവയാണ് പ്രധാന പഠനവിഷയങ്ങൾ. ഈ സെമസ്റ്ററുകളിലെ മാർക്കിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിലാകും നാല്, അഞ്ച്, ആറ് സെമസ്റ്ററുകളിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങൾ (മേജർ വിഷയങ്ങൾ) വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനാവുക. ഏതുവിഷയത്തിലാണോ വിദ്യാർഥി പ്രാധാന്യം (സ്പെഷ്യലൈസേഷൻ) നൽകുന്നത് അതിലാണ് ഏഴ്, എട്ട് സെമസ്റ്ററുകളിൽ ഗവേഷണം നടത്തേണ്ടത്.

ആദ്യവർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നാം വർഷം ബിരുദം, നാലാം വർഷം ഓണേഴ്സ് എന്നിങ്ങനെ ലഭിക്കും. അതായത് പഠനത്തിന്റെ ഏതുകാലഘട്ടത്തിലും നിശ്ചിതബിരുദത്തോടെ വിദ്യാർഥിക്ക്‌ കോഴ്സ് അവസാനിപ്പിക്കാൻ സാധിക്കും. രണ്ട്, നാല് സെമസ്റ്റുകളിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ചെയ്യാം.

നൈപുണി പഠനത്തിന് പ്രാധാന്യം നൽകുന്നതിനാൽ പഠനശേഷം ജോലി നേടുന്നതിനും വിദ്യാർഥികൾക്ക് സാധിക്കും. ഡൽഹി സർവകലാശാലയിൽ ഈവർഷം മുതൽ കോഴ്സ് ആരംഭിക്കും. കേന്ദ്രത്തിനു കീഴിലുള്ള 90 സർവകലാശാലകളും ഈ അധ്യയന വർഷം തന്നെ കോഴ്സ് തുടങ്ങുമെന്ന് യു.ജി.സി. അറിയിച്ചു. കരടു മാർഗരേഖയിൽ ഏപ്രിൽ നാലു വരെ പൊതുജനങ്ങൾക്ക് അഭിപ്രായം പറയാം. അതു കൂടി കേട്ടതിനു ശേഷമായിരിക്കും മാര്‍ഗ്ഗ രേഖയില്‍ അന്തിമ തീരുമാനം എടുക്കുക.