ആർടിപിസിആർ പരിശോധനാ നിരക്കും കോവാക്സിന്‍ വിലയും കുറച്ചു

Print Friendly, PDF & Email

സ്വകാര്യ ലാബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ചു. നേരത്തെ, 1700 രൂപ ആയിരുന്നു ആർടിപിസിആർ പരിശോധനക്ക് ഈടാക്കിയിരുന്നത്. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്. വിവരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഐസിഎംആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.

കൊവിഡ് വാക്സിനായ കൊവാക്സിന്‍റെ വില 200 രൂപ കുറച്ച് 400 രൂപ ആക്കി. വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്ന വിലയിലാണ് കുറവു വരുത്തിയത്. പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക്, ഐസിഎംആറുമായി സഹകരിച്ചാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. നേരത്തെ 600 രൂപയ്ക്കാണ് കൊവാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരുന്നത്.