പെരിയ ഇരട്ടക്കൊല: പ്രതികള്‍ സഞ്ചരിച്ച വഴിയേ അന്വേഷണവുമായി സിബിഐ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ല്യാട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രതികള്‍ സഞ്ചരിച്ച വഴിയേ അന്വേഷണവുമായി സിബിഐ. മുന്‍ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൃത്യമാണോയെന്ന പരിശോധനയുടെ ഭാഗമായാണ് പ്രതികള്‍ സഞ്ചരിച്ച വഴിയേ സിബിഐ സംഘം പരിശോദന നടത്തിയത്.
2019 ഫെബ്രവുരി 17-നാണ് ശരത് ലാലും കൃപേഷും സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റിയംഗം അയ്യങ്കാവ് വീട്ടില്‍ പീതാംബരന്‍ ഉള്‍പ്പടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ 11 പേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. എട്ടുപേരാണ് കൊല നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഇവര്‍ രണ്ടു വാഹനങ്ങളിലായി വെളുത്തോളി ഗ്രാമത്തിലെത്തുകയും അവിടെ നിന്നു നാലുപേര്‍ ചട്ടഞ്ചാലിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിലും ബാക്കി നാലുപേര്‍ വെളുത്തോളി ഗ്രാമത്തിലെ ഒരു വീട്ടിലുമാണ് തങ്ങിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിനെ പിന്തുടര്‍ന്ന് സിബിഐ മാര്ക്സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയ കമ്മറ്റി ഓഫീസിലെത്തി ഓഫീസ് സെക്രട്ടറിയോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം പ്രതികള്‍ ഉറങ്ങിയ ഇടവും മറ്റും കൃത്യമായി രേഖപ്പെടുത്തുകയും സി.പി.എം നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമായ കെ.മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുക്കുകയും ചെയ്തു. കേസിലെ 14-ാം പ്രതിയാണ് മണികണ്ഠന്‍.
വെളുത്തോളിയില്‍ വച്ചാണ് പ്രതികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞത്. ഈ സ്ഥലത്തും സി.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കൊലയ്ക്കു ശേഷം വാഹനങ്ങള്‍ ഉപേക്ഷിച്ചയിടം, ആയുധങ്ങള്‍ കണ്ടെത്തിയ സ്ഥലം എന്നിവിടങ്ങളിലും സി.ബി.ഐ സംഘമെത്തി പരിശോദിച്ചു. തുടര്‍ന്ന് കല്ല്യോട്ടെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ശരത് ലാലിന്റെ അമ്മ ലത, കൃപേഷിന്റെ അച്ഛന്‍ പി.കൃഷ്ണന്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
സ്വര്‍ണ്ണകടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണ പരന്പരയെ തുടര്‍ന്ന് പ്രതിരോധത്തിലായ സിപിഎംന് പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ പാര്‍ട്ടി ഓഫീസുകളില്‍ അടക്കം കയറി അന്വേഷണം നടത്തുന്നത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. ഇത്തരം ഒരു പ്രതിസന്ധി ഒഴുവാക്കുവാനായിട്ടായിരുന്നു സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ സുപ്രീം കോടതി വരെ പോയത്.