കര്‍ഷകരെ തടയുവാന്‍ ശത്രു സൈന്യത്തെ നേരിടുന്ന സന്നാഹമൊരുക്കി പോലീസ്….
മൈനുകള്‍ പാകിയിട്ടില്ല എന്നേ ഉള്ളൂ… കര്‍ഷക സമരത്തെ നേരിടുവാന്‍ ശത്രുരാജ്യത്തെ സൈന്യത്തിന്‍റെ മുന്നേറ്റം തടയുന്നതിനു സമാനമായ സന്നാഹമൊരുക്കിയിരിക്കുകയാണ് ഡല്‍ഹി അതിര്‍ത്തികളില്‍ പോലീസും കേന്ദ്ര സേനയും. നിരനിരയായി നിരത്തിയിരിക്കുന്ന ബാരിക്കേഡുകള്‍… അവക്കു പിന്നില്‍ എടുത്തു മാറ്റാവുന്നതും കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരിക്കുന്നതുമായ കോണ്‍ക്രീറ്റ് പാളികള്‍… റോഡില്‍ ഉറപ്പിച്ച കൂര്‍ത്തുനില്‍ക്കുന്ന ഇരുമ്പുകമ്പികള്‍… റോഡിനു വിലങ്ങനെ സ്ഥാപിച്ച കോണ്‍ക്രീറ്റ് മതിലുകള്‍… തീവ്രവാദികള്‍ നുഴഞ്ഞു കയറാതിരിക്കുവാന്‍ പാക്കിസ്ഥാനതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന തരത്തിലുള്ള മുള്ളുവേലികള്‍… ഡ്രോണുകളും മറ്റുമായി തമ്പടിച്ചിരിക്കുന്ന നൂറുകണക്കിന് സുരക്ഷ ഉദ്യോഗസ്ഥര്‍… കൂടാതെ സര്‍വ്വായുധങ്ങളുമായി ദ്രുതകര്‍മ്മ സേനയും. ഇതെല്ലാം ഒന്നിനുവേണ്ടി മാത്രം. ഗാന്ധിമാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന കര്‍ഷകരെ തടയുക. ഇത്രയും സുരക്ഷയൊരുക്കാന്‍ ശത്രുരാജ്യത്തിന്‍റെ അന്താരാഷ്ട്ര അതിര്‍ത്തികളാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയുവാന്‍ പാടില്ല. ഇതു തന്നെയാണ് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യവും.

ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുര്‍ ഒരു പട്ടാളക്ക്യാമ്പിന് സമാനമാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ദ്രുതകര്‍മസേനയെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളുപയോഗിച്ചാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. നിരനിരയായി ബാരിക്കേഡുകളും ദീര്‍ഘദൂരത്തോളം ഇവിടെ നിരത്തിയിട്ടുണ്ട്. കാല്‍നടയായി മുന്നേറുന്ന കര്‍ഷകരെ തടയാനായി മുളളുവേലികളും സ്ഥാപിച്ചിട്ടുണ്ട്.

തിക്രി അതിര്‍ത്തിയിലും നിര നിരയായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന് പുറമേ വലിയ സിമന്റ് ബ്ലോക്കുകളും നിരത്തിയിട്ടുണ്ട്. കര്‍ഷകര്‍ വാഹനവുമായി മുന്നോട്ട് നീങ്ങാതിരിക്കാന്‍ ഇരുമ്പു കമ്പികള്‍ കൂര്‍പ്പിച്ച് സിമന്റുപയോഗിച്ച് റോഡില്‍ പാകിയിരിക്കുകയാണ്.

പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. ഇവ ഉറപ്പിക്കുന്നതിനായി മധ്യത്തില്‍ കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ സിമന്റ് ചുമരുകളാണ് തടസ്സം സൃഷ്ടിക്കാനായി സ്ഥാപിച്ചിരിക്കുന്നത്.

സിംഘുവിൽ സമര കേന്ദ്രത്തിന്റെ മൂന്നു കിലോമീറ്റർ ഇപ്പുറം റോഡിനുകുറുകെ 10 മീറ്ററോളം ദൈർഘ്യത്തിൽ കിടങ്ങുണ്ടാക്കി. ഒരു വാഹനത്തിനും പ്രവേശിക്കാൻ കഴിയാത്ത വിധത്തിൽ ഇരുമ്പു ബാരിക്കേഡുകളും നിരത്തി. കോൺക്രീറ്റ് നിരപ്പിൽ നിരനിരയായി മുള്ളാണികളും വെച്ചു. ബാരിക്കേഡുകൾക്കു മുന്നിൽ മുൾവേലികളും സ്ഥാപിച്ചു. വാഹനമിറങ്ങിയാൽ മൂന്നു കിലോമീറ്ററിലേറെ നടന്നുമാത്രമേ ആർക്കും സമരകേന്ദ്രത്തിൽ എത്താനാവൂ. അതിന് പോലീസിന്റെ അനുമതിയും വേണം.

വേലികള്‍ കെട്ടിയും കിടങ്ങുകള്‍ തീര്‍ത്തും ഇന്‍റ്‍ര്‍നെറ്റ് കട്ടുചെയ്തും വെള്ളവും വെളിച്ചവും നിക്ഷേധിച്ചും കര്‍ഷകരെ പ്രതിരോധിക്കുന്നതിനു പുറമേ ഉത്തര്‍പ്രദേശില്‍ കൂട്ടത്തോടെ ട്രാക്ടറുടമകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ കൂട്ട്തോടെ ട്രാക്ടറുടമകള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അനധികൃത ഖനനം ഉള്‍പ്പെടെയുള്ള കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച ട്രാക്ടറുകള്‍ക്കാണ് നോട്ടീസ് നല്‍കിയതെന്നാണ് അധികൃതരുടെ ന്യായീകരണം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമായി നോട്ടീസിന് ബന്ധമില്ലെന്നും പ്രായപൂര്‍ത്തിയാവാത്തവര്‍ ട്രാക്ടറുകള്‍ ഓടിച്ചതിനെ തുടര്‍ന്ന് നിരവധി റോഡപകടങ്ങള്‍ ഉണ്ടാകുന്നതായും അത് തടയുക എന്നതു മാത്രമാണ് നോട്ടീസ് നല്‍കുന്നതിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് 200ഓളം ട്രാക്ടറുകള്‍ക്ക് നോട്ടീസ് നല്‍കിയ സിക്കന്തര്‍പുര്‍ സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷസമരത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ട്രാക്ടറുകളില്‍ പോകുന്നത് തടയാനാണ് പോലീസ് നോട്ടീസ് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രാം കോവിന്ദ് ചൗധരി പറഞ്ഞു. കര്‍ഷക സമരത്തില്‍ അനുഭാവം പ്രകടിപ്പിക്കുന്നവരുടെ പേരില്‍ പോലും രജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതിനു പിന്നാലെയാണ് ട്രാക്ടറുള്ള കര്‍ഷകര്‍ക്കെല്ലാം യുപി പോലീസ് നോട്ടീസ് അയച്ച് ട്രക്ടറുകള്‍ പിടിച്ചെടുക്കുന്നത്. കര്‍ഷക സമരത്തെ ബിജെപിയും കേന്ദ്ര സര്‍ക്കാര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്.

