എല്ലാം ക്ലീന്‍… കള്ളം പറയുന്നത് സിഎജി… !!!
അവസാനം വാദി പ്രതിയാവുകയാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കൊണ്ട് പോലീസിനെതിരേ സിഎജി റിപ്പോര്‍ട്ടിലുണ്ടായ വെളിപ്പെടുത്തലുകളെല്ലാം പച്ചക്കള്ളങ്ങള്‍…!!!. വിശുദ്ധരായ കേരള പോലീസേമാനന്മാരേയും ആഭ്യന്തര വകുപ്പിനെ തന്നേയും ഇകഴ്ത്തി കാട്ടാനായി സിഎജി മനപൂര്‍വ്വം പടച്ചുണ്ടാക്കിയതൊന്നാണ് ഈ റിപ്പോര്‍ട്ട്. കണ്ടെത്തിയത് മറ്റാരുമല്ല. സിഎജി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തിയ സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത. കേരള പോലീസിനെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള ആഭ്യന്ത സെക്രട്ടറിയുടെ അന്വഷണ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചുകഴിഞ്ഞു. ഇനി ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ എന്‍ഐഎ ചുമത്തി സിഎജിയെ പിണറായി പോലീസ് എപ്പോഴാണ് അറസ്റ്റ് ചെയ്യുക എന്ന് കാത്തിരിക്കുകയാണ് കേരളം.
ആഭ്യന്തര വകുപ്പിനെ തന്നെ പ്രതിക്കൂട്ടിലാക്കിയ സിഎജിയുടെ കണ്ടെത്തലുകള്‍ വിവാദമായതോടെ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര സെക്രട്ടറി പോലീസ് നടപടികളെ പറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഇവയൊക്കയാണ്. ആയുധങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല. പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിലെ പാകപ്പിഴയാണ് തോക്കുകള്‍ കാണാനില്ല എന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനം. ഇത് വെറും നോട്ടപിശകു മാത്രമാണ്. വെടിയുണ്ടകളും കാട്രിഡ്ജുകളും കാണാതായതല്ല അവ ഉരുക്കി ക്യാമ്പിലെ പോഡിയത്തിൽ എംബ്ലം സ്ഥാപിച്ചതുകൊണ്ടാണ് ലോഹത്തില്‍ സ്ഥാപിച്ച ആ എംബ്ലം പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് പോലീസ് മേധാവിക്കായി പണം വകമാറ്റി ചിലവഴിച്ചതില്‍ തെറ്റില്ല .കാരണം, കേരള പോലീസ് മേധാവിക്ക് ഔദ്യോഗിക വസതി ഇല്ലാത്തതു കൊണ്ടാണ് വില്ല പണുതത്. വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ജൂവലറികൾ, വീടുകള്‍ തുടങ്ങിയ സ്ഥലങ്ങളെ സി.സി.ടി.വി. നിരീക്ഷണത്തിലാക്കി പോലീസ് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയായ സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിങ് സിസ്റ്റം (സിംസ്)ന്‍റെ നടത്തിപ്പു ചുമതല സ്വകാര്യ കന്പനിയായ ‘ഗാലക്‌സോൺ’ന് വില്‍പ്പന നടത്തിയതിലും ആഭ്യന്തര വകപ്പിന് തെറ്റു പറ്റിയിട്ടല്ല. ആഭ്യന്തര വകുപ്പ് അതിന്‍റെ ചുമതല പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിനാണ് നല്‍കിയത്. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അത് കെല്‍ട്രോണിനാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് പോലീസും ആഭ്യന്തര വകുപ്പും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും നിരപരാധികളാണ്.
പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ ആഭ്യന്തര സക്രട്ടറി തന്നെയാണ് ആഭ്യന്തര വകുപ്പിലെ ക്രമക്കേടുകളെ പറ്റി അന്വേഷിച്ചതെന്ന് ആരും പറയരുത്. ഇത് പിണറായി വിജയന്‍റെ ആഭ്യന്തര വകുപ്പാണ് സിപിഎം ആണ് നാട് ഭരിക്കുന്നത്. ഇവിടെ ഇങ്ങനെയേ നടക്കൂ… ഏന്തായാലും പാര്‍ട്ടിയിലെ അന്വേഷണ വിദഗ്ധരെ അന്വേഷണ ചുമതല ഏല്‍പ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ജനങ്ങള്‍.

