വണ്ടിചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് തിരിച്ചടി…
വണ്ടിചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ യാത്രാ വിലക്ക് മാറില്ല. സ്വദേശിയുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് സ്വന്തം പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന അപേക്ഷ യുഎഇ കോടതി തള്ളി. ഇനി കേസ് കഴിയാതെ തുഷാറിന് തിരിച്ച് വരാൻ സാധിക്കില്ല. വണ്ടിചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. ആള്‍ജാമ്യമെടുത്ത് രാജ്യം വിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ തിരിച്ചുവരുമോയെന്ന കാര്യത്തിലും കേസിന്‍റെ എല്ലാ ബാധ്യതകളും ഏല്‍ക്കാന്‍ സ്വദേശിക്ക് കെല്‍പ്പുണ്ടോയെന്ന കാര്യവും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ തുഷാറിന്‍റെ അപേക്ഷ തള്ളിയത്. ഇതിനിടയില്‍ തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ പ്രഖ്യാപനം തുഷാര്‍ വെള്ളാപ്പള്ളിക്ക് മറ്റൊരു ആഘാതമായിരിക്കുകയാണ്.
ചെക്ക് കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. യൂസഫലിയുടെ സഹായത്തോടെ അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യംനേടി പുറത്തിറങ്ങിയത്. തുടര്‍ന്ന് കേസ് കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനുള്ള ശ്രമം തുടങ്ങി. എന്നാല്‍ ഒത്തുതീര്‍പ്പ് വൈകുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് യാത്രാവിലക്ക് മറികടക്കാന്‍ തുഷാര്‍ ശ്രമിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും
ഇതിനിടയില്‍ മധ്യസ്ഥരുടെ നേതൃത്വത്തില്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ തുടരുകയാണ്. പരാതിക്കാരനായ നാസിൽ അവസാനമായി മുന്നോട്ടു വച്ചത് ആറു കോടി രൂപയാണ്. എന്നാല്‍ ആ തുക നൽകാൻ കഴിയില്ലെന്ന ഉറച്ച് നിലപാടിലാണ് തുഷാർ വെള്ളാപ്പള്ളി.