സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ സിറോ മലബാർ സഭ സിനഡും…
സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടിയെ ന്യായീകരിച്ച് സിറോ മലബാർ സഭ സിനഡ്. എഫ്സിസി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) നടപടി നിയമാനുസൃതമാണെന്നും സന്യാസിനി സഭയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നും ബാഹ്യ ശക്തികള്‍ ഇതില്‍ ഇടപെടണ്ട കാര്യമില്ലന്നും കത്തോലിക്ക സഭയുടെ സീറോമലബാര്‍ സിനഡ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടിക്കെതിരെ എഫ്സിസി അധികൃതര്‍ എടുത്ത നടപടിക്കെതിരെ ഫാദർ അഗസ്റ്റിൻ വട്ടോളി സമരത്തിന് നേതൃത്വം കൊടുക്കുന്നത് അച്ചടക്ക ലംഘനമാണെന്നും വൈദികർ സമരം ചെയ്താൽ നടപടി നേരിടേണ്ടിവരുമെന്നും സിനഡ് വ്യക്തമാക്കി
“സേവ് അവർ സിസ്റ്റേഴ്സ്” എന്ന പേരിലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ സന്യാസ സമൂഹങ്ങൾക്ക് അപമാനകരമാണെന്ന് സന്യസ്ത മേലധികാരികളുടെ യോഗം വിലയിരുത്തിയിട്ടുള്ളതാണെന്നും പ്രസ്താവനയിൽ പറയുന്നു. മാനന്തവാടി രൂപതയിൽ മാർച്ച് പ്രഖ്യാപിച്ചിട്ടുള്ളത് തീവ്രവാദ സംഘടനകളാണെന്നും സഭയിലെ വിമത സ്വരം മറയാക്കി സമരത്തിന് നേതൃത്വം കൊടുക്കുന്നത് തീവ്രവാദികൾ ആണെന്നും അതിനാല്‍ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സിനഡ് ആവശ്യപ്പെട്ടു. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പേരില്‍ എഫ്സിസി നേതൃത്വം എടുത്ത നടപടികളില്‍ നിന്ന് ഇനി പിന്നോട്ടു പോയാല്‍ അത് സഭയുടേയും സഭാ കോണ്‍ഗ്രിഗേഷനുകളുടേയും അടിത്തറ ഇളക്കുമെന്നാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്.
സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം
ഫ്രാൻസിസ്കൻ ക്ലാരസഭയുടെ നടപടി നിയമാനുസൃതം: സീറോ മലബാർ സിനഡ് ——————————————————————————————————————————- കാക്കനാട്: കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ സി. ലൂസിക്കെതിരേ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹത്തിന്റെ ജനറാൾ എടുത്ത നടപടി തികച്ചും നിയമാനുസൃതമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. ഒരു സന്യാസിനീ സമൂഹത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ബാഹ്യശക്തികൾ ഇടപെട്ട് സമ്മർദ്ദതന്ത്രം പ്രയോഗിക്കുന്ന രീതി അപലപനീയമാണ്.
“”സേവ് അവർ സിസ്റ്റേഴ്സ്” എന്ന പേരിലുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ സന്യാസ സമൂഹങ്ങൾക്ക് അപമാനകരമാണെന്ന് സന്യസ്ത മേലധികാരികളുടെ യോഗം വിലയിരുത്തിയിട്ടുള്ളതാണ്. ഫാ. അഗസ്റ്റിൻ വട്ടോളിയുടെ രക്ഷാകർതൃത്തത്തിൽ നടക്കുന്ന ഇൗ സംഘടനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മുൻ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ നിയമാനുസൃതം സ്വീകരിച്ച നടപടിക്കെതിരേ സമരത്തിനിറങ്ങുന്നവർ സഭയുടെ അച്ചടക്ക നടപടി നേരിടേണ്ടിവരും. മാനന്തവാടി രൂപതയിലെ ക്ലാരിസ്റ്റ് പ്രൊവിൻഷ്യൽ ഹൗസിനു മുന്നിൽ “”സേവ് അവർ സിസ്റ്റേഴ്സി”ന്റെ ആഭിമുഖ്യത്തിൽ വിവിധ തീവ്രവാദസംഘടനകൾ ഒാഗസ്റ്റ് 28നു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ സമരത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് സിനഡ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഫാ. വട്ടോളിയുടെ നേതൃത്വവും പങ്കാളിത്തവും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അദ്ദേഹത്തെയും സിനഡ് ഓർമ്മപ്പെടുത്തുന്നു.
സന്യസ്തരുടെ സംരക്ഷകരെന്ന വ്യാജേന സഭാവിരുദ്ധ ഗ്രൂപ്പുകളും തീവ്രവാദബന്ധമുള്ള സംഘടനകളും സാമൂഹ്യവിരുദ്ധരും ഒന്നു ചേർന്ന് പുതിയ സമരമുഖം തുറക്കുന്നതിനെ നിയമപാലകർ ഗൗരവമായി കാണണമെന്ന് സിനഡ് ആവശ്യപ്പെട്ടു. മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ കൈ്രസ്തവർക്കെതിരെ സമരങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നതിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി. ചില വിമതസ്വരങ്ങളെ മറയാക്കി നിയമാനുസൃതം ജീവിക്കുന്ന സന്യസ്തരുടെ ജീവനും ഭവനത്തിനും ഭീഷണി ഉയരുന്നത് ഏറെ അപകടകരമാണ് ഈവിഷയത്തിൽ സർക്കാരിന്റെ സത്വരശ്രദ്ധ പതിയണമെന്നും സിനഡ് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.
ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയ കമ്മിഷൻ