INDIANEWS MAIN

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത ഇല്ല

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി വിധിച്ചു. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ്ഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ല. സ്ത്രീപുരുഷ വിവാഹങ്ങൾക്ക് മാത്രം അംഗീകാരം നൽകുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്ന് 3-2 ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു. അതേസമയം, വിധി നിരാശാജനകമെന്ന് ഹർജിക്കാർ പ്രതികരിച്ചു.

സ്വവർഗ്ഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമസാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതി വിധിച്ചത്. സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സ്പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം കൊണ്ടുവരേണ്ടത് നിയമനിര്‍മാണ സഭകളാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്കുന്നത്. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തൻ്റെ വിധിപ്രസ്താവത്തിൽ പറഞ്ഞു. ജസ്റ്റിസ് എസ്കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം സ്വവർഗ്ഗ പങ്കാളികൾക്ക് നൽകാനാവില്ലെന്നും മൂന്ന് ജഡ്ജിമാർ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. വിവാഹത്തിന് നിയമസാധുത നല്കാത്തപ്പോൾ തന്നെ സ്വവർഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണം.

സ്വവർഗ്ഗ പങ്കാളികളുടെ അവകാശങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന കേന്ദ്ര നിലപാട് കോടതി രേഖപ്പെടുത്തി. സ്വവർഗ്ഗ അനുരാഗം നഗരങ്ങളിലെ വരേണ്യവർഗ്ഗ കാഴ്ചപാടാണ് എന്ന സർക്കാർ വാദത്തോടും കോടതി യോജിച്ചില്ല. പന്ത് കോടതി സർക്കാരിൻറെ കോർട്ടിലേക്ക് നല്കിയിരിക്കുകയാണ്. സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ഹർജിക്കാർ പറഞ്ഞു. വിധി സന്തോഷകരമല്ല .സുപ്രീംകോടതി നിർദ്ദേശങ്ങളിൽ ഒന്നുപോലും കേന്ദ്രസർക്കാർ നടപ്പാക്കാൻ ഇടയില്ല. നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് വൈകിപ്പിക്കുകയായിരിക്കും സർക്കാർ ചെയ്യുകയെന്ന് ഹർജിക്കാരി കൃഷാനു പ്രതികരിച്ചു.

0