ഗുരുതര കുറ്റങ്ങള്‍ ചുമത്തി ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം
ബലാത്സംഗം ഉൾപ്പടെ 5 വകുപ്പുകൾ ചുമത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം. അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു. ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്തു എന്നീ അഞ്ച് കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതിൽ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്ട്രേട്ടുമാർ എന്നിവരും ഉള്‍പ്പെടും.
കോട്ടയം ജില്ലാ കോടതിയിലാണ് വിചാരണ നടക്കുന്നതെങ്കിലും പാലാ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി നല്‍കുന്നത്. കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം കൊച്ചി വഞ്ചി സ്ക്വയറിലെത്തി പതിനഞ്ച് ദിവസം കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നു. പൊതുസമൂഹ ത്തിന്‍റെ വന്‍ പിന്തുണയായിരുന്നു കന്യാസ്ത്രീകളുടെ സമരത്തിനു ലഭിച്ചത്. തുടര്‍ന്ന് ബിഷപ്പിന്‍റെ അറസ്റ്റുണ്ടായെങ്കിലും തുടർനടപടികൾക്ക് വേഗതയുണ്ടായില്ല. കന്യാസ്ത്രീകള്‍ വീണ്ടും സമരകാഹളം മുഴക്കിയപ്പോഴാണ് എട്ട് മാസത്തിനുശേഷം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തയ്യാറായത്.

