300 സീറ്റുകള്‍ തികയ്ക്കാന്‍ എത്ര ജവാന്‍മാര്‍ ഇനി ജീവത്യാഗം ചെയ്യേണ്ടി വരും – കേജരിവാള്‍

Print Friendly, PDF & Email

ബിജെപിക്ക് 300 സീറ്റുകള്‍ തികയ്ക്കാന്‍ എത്ര ജവാന്‍മാര്‍ ഇനി ജീവത്യാഗം ചെയ്യേണ്ടി വരുമെന്ന ഗുരുതരമായ ചോദ്യമുന്നയിച്ച് കേജരിവാള്‍. ഇന്ത്യാ പാക്കിസ്ഥാന്‍ പ്രശ്‌നത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി നേതൃത്വത്തിനെതിരെയാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവത്യാഗത്തിന് നമ്മുടെ സൈന്യം തിരിച്ചടി നല്‍കിയതില്‍ നാം അഭിമാനിച്ചു. എന്നാല്‍ നമ്മുടെ പൈലറ്റിനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തതോടെ രാജ്യത്തെജനങ്ങളെല്ലാം സര്‍ക്കാരിനും സൈന്യത്തിനുമൊപ്പം നിന്ന് ദു:ഖത്തില്‍ പങ്കുചേരുമ്പോള്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് പകരം പോളിങ് ബൂത്തുകള്‍ ശക്തിപ്പെടുത്താനുള്ള തിരക്കിലായിരുന്നു.

രാജ്യം യുദ്ധത്തിന്‍റെ ഭീതിയില്‍ ആയിരുന്ന നാളുകളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മെഗാറാലികള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഇത്രയും വലിയ ആക്രമണ പ്രത്യാക്രണം നടക്കുമ്പോഴും പാര്‍ട്ടി പരിപാടി നീട്ടിവെക്കാനുള്ള സാമാന്യ മര്യാദ പോലും ബിജെപി കാണിച്ചില്ല.

വ്യോമാക്രമണം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും  28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നുമുള്ള കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ യെദ്യൂരപ്പയുടെ പ്രസ്താവനയേയും കെജ്‌രിവാള്‍ വിമര്‍ശിച്ചു.