ഇന്ത്യന്‍ സൈന്യം പാക് വിമാനം വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്.
ജമ്മുകശ്മീര്‍ നൗഷേര സെകിടറിലെ ലാം വാലിയില്‍ അതിര്‍ത്തി ലംഘിച്ച എഫ്-16 വിമാനത്തെ ഇന്ത്യ വെടിവെച്ചിട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ 11 മണിയോടെ വ്യോമ അതിർത്തി ലംഘിച്ച് മൂന്ന് എഫ് 16 യുദ്ധവിമാനങ്ങളാണ് അതിർത്തി കടന്ന് പറന്നെത്തിയത്. നിയന്ത്രണ രേഖയ്ക്കടുത്ത‌് രജൗരിയിലെ സൈനിക പോസ്റ്റിന് നേരെ വിമാനങ്ങൾ ബോംബ് വർഷിച്ചു. അതിർത്തിയ്ക്ക് മൂന്ന് കിലോമീറ്റർ ഇപ്പുറത്തേക്ക് എത്തിയ വിമാനങ്ങൾക്ക് നേരെ ഇന്ത്യ തുടർച്ചയായി വെടിവച്ചു.
അതിർത്തിരേഖയ്ക്ക് അപ്പുറത്താണ് പാക് വിമാനം തകർന്ന് വീണത്. തൊട്ടു പിന്നാലെ പൈലറ്റ് പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കണ്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാക് പൈലറ്റിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര സര്‍വ്വീസുകളും ഇന്ത്യ മൂന്നുമാസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആഭ്യന്തര സര്‍വ്വീസുകള്‍ 32000 അടി ഉയരത്തിലേ പറക്കാവൂ എന്ന് നിര്‍ദ്ദേശവും വ്യോമയാന വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

