കന്യാസ്ത്രീ പീഡനം വെള്ളിത്തിരയിലേക്ക്
വത്തിക്കാനെ വരെ വാർത്തകളുടെ മുൾമുനയിൽ നിർത്തി ഏറെ കോളിളക്കം സൃഷ്ടിച്ച കന്യാസ്ത്രീ പീഡനക്കേസ് ഇതിവൃത്തമാക്കി അഭ്രകാവ്യം ഒരുങ്ങുന്നു. സഭകളുടെ അകത്തളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അതിഭീകരമായ കന്യാസ്ത്രീ പീഡനത്തിന്റെ ഉള്ളുകള്ളികളുടെ നേർക്കാഴ്ചയായി മാറുന്ന സിനിമ പുറത്തിറക്കുന്നത് കടവേലിൽ ഫിലിംസാണ്. ‘ദ ഡാർക് ഷെയ് ഡ് സ് ഓഫ് ആൻ ഏൻജൽ അൻഡ് ദ ഷെപ്പേഡ്’ എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. മൂന്നു ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന സിനിമയിൽ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ അണിനിരക്കും.
കേരളത്തിലും ജലന്ധറിലും ഷൂട്ടിങ് നടത്തുന്ന സിനിമയില്‍ ഫ്രാങ്കോ മുളയ്ക്കൽ ചാക്കോ നിലയ്ക്കനും കുറവലിങ്ങാട് മഠം കവളങ്ങാട് മഠവും ആകുമ്പോൾ ; ‘ദ ഡാർക്ക് ഷെയ്ഡ്‌സ് ഓഫ് അൻ ഏൻജൽ അൻഡ് ദ ഷെപ്പേർഡ്’ സഭാധികാരികളുടെ നിശബ്ദതക്കേല്‍ക്കുന്ന തലക്കടിയായിരിക്കും. മലയാളം അടക്കം മൂന്നു ഭാഷകളിൽ എടുക്കുന്ന ചിത്രത്തില്‍ പ്രമുഖ നടന്മാർ അഭിനയിക്കുന്നു. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയിൽ പലതും യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി ഫ്രാങ്കോ കേസിലെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാവും ‘ദ ഡാർക് ഷെയ്ഡ്‌സ് ഓഫ് ആൻ ഏൻജൽ ആൻഡ് ദ ഷെപ്പേഡ് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ കേരളസിനിമാ ചരിത്രത്തിൽ വേറിട്ടൊരു സമീപനമായി ‘ദ ഡാർക് ഷെയ്ഡ്‌സ് ഓഫ് ആൻ ഏൻജൽ അൻഡ് ദ ഷെപ്പേഡ്’ മാറും.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ കൊടിയ പീഡനം അതിനിരയായ കന്യാസ്ത്രീ പുറത്തു വിടുന്നതോടെയാണ് പുറംലോകം അറിയുന്നത്. തുടർന്ന് കേസ് ഇല്ലാതാക്കാൻ വലിയ ശ്രമം തന്നെ നടന്നു. ഫ്രാങ്കോയെ രക്ഷിക്കാൻ സഭയുടെ ഭാഗത്തുനിന്നുതന്നെ കാര്യമായ ശ്രമങ്ങളുണ്ടായി. കേസൊതുക്കി തീര്‍ക്കാൻ സർക്കാരിന്റെ ഉന്നതങ്ങളിൽ വരെ സ്വാധീനം ചെലുത്തപ്പെട്ടു. പക്ഷേ, സോഷ്യൽ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിഷയം സജീവമാക്കി നിലനിർത്തി.സഭാധികാരികള്‍ ഫ്രാങ്കോക്ക് അനുകൂല നിലപാടെടുത്തത് ശക്തമായ പ്രതിക്ഷേധത്തിനു ഇടയാക്കി. സമരം തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടു. കന്യാസ്ത്രീകള്‍ തിരുവസ്ത്രവുമണിഞ്ഞ് നീതി ലഭിക്കുവാനായി തെരുവില്‍ സമരം ചെയ്യുന്നതിനു ലോകം സാക്ഷിയായി. അതോടെ ഫ്രാങ്കോ അറസ്റ്റുചെയ്യപ്പെട്ടു. എന്നിട്ടും ബിഷപ്പിനെതിരെ ശക്തമായ നടപടിയെടുക്കാൻ വത്തിക്കാൻ തയ്യാറായില്ല. ഇപ്പോഴും ബിഷപ്പിനെതിരെ ശബ്ദമുയർത്തുകയും നീതിക്കായി നിലകൊള്ളുകയും ചെയ്യുന്ന മറ്റു കന്യാസ്ത്രീകളും സഭാ വിശ്വാസികളും ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഈയൊരു സാഹചര്യത്തിൽ കേസ് മുന്നോട്ടുപോകുന്ന വേളയിലാണ് ‘ദ ഡാർക് ഷെയ്ഡ്‌സ് ഓഫ് ആന്‍ ഏൻജൽ അൻഡ് ദ ഷെപ്പേഡ്’ ഒരുങ്ങുന്നത്.