മധ്യപ്രദേശ്: ജനവിധി ഇന്ന്
മധ്യപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക. തെരഞ്ഞെടുപ്പ് വേദിയിലെ ഏറ്റവും ജനപ്രിയതാരം ഗുണ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപി കോൺഗ്രസിസിന്‍റെ ജ്യോതിരാദിത്യ സിന്ധ്യെ തന്നെ. സ്ഥാനം രാജിവച്ച് മത്സരിയ്ക്കുന്നില്ലെങ്കിലും കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിയ്ക്കപ്പെടുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയാണ്. അതുകൊണ്ടുതന്നെ, ഗ്വോളിയോർ രാജകുടുംബാംഗമായ ജ്യോതിരാദിത്യയെ എതിരിടാൻ ‘ശിവ്‍രാജ് വേഴ്സസ് മഹാരാജ്’ എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം.
ഭരണത്തില്‍ നാലാമതൊരു അവസരം തേടിയാണ് ബിജെപി മധ്യപ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജന്‍ സമാജ് പാര്‍ട്ടിയും സമാജ് വാദി പാര്‍ട്ടിയും കളത്തിലുണ്ട്. 230 അംഗ നിയമസഭയിലേക്ക് 2907 പേരാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ഭാര്യാസഹോദരന്‍ സഞ്ജയ് സിങ് മസാനി തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്.

