വിചാരണ നേരിടണമെന്ന് കോടതി, കര്‍ദ്ദിനാള്‍ പദവി രാജിവക്കണമെന്ന് വിമതര്‍
ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതി വിധി. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സീറോ മലബാര്‍ സഭ അറിയിച്ചു. ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരാണ് കേസിന് പിന്നിലെന്നും സഭാ വക്താവ് വ്യക്തമാക്കി.
എറണാകുളം- അങ്കമാലി അതിരൂപതയുടെ കടം വീട്ടാൻ ഭാരത് മാതാ കോളേജിന് സമീപത്തെ 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് വിൽപ്പനയെന്നും കാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ ഹർജിയില്‍ കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി, സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർക്കെതിരെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. ഈ വിധി നിയമപരമല്ലെന്നും പുനപരിശോധിക്കണമെന്നു ആവശ്യപ്പെട്ടാണ് കർദ്ദിനാൾ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാൽ കർദ്ദിനാളിന്‍റെ വാദം കോടതി തള്ളികളയുകയായിരുന്നു.
സീറോ മലബാര്‍ സഭയുടെ സിനഡ് കൂടുന്നതിനിടയില്‍ ഉണ്ടായ ഈ വിധി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വിഭാഗത്തിന് തിരിച്ചടി ആയിരിക്കുകയാണ്. വിധിയെ സ്വാഗതം ചെയ്യുന്നതായി സഭാ സുതാര്യ സമിതി(എഎംടി) പ്രസിഡന്‍റ് മാത്യു കാരോണ്ടുകടവില്‍, ജന.സിക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്‍റണി എന്നിവര്‍ അറിയിച്ചു. പതിനാല് കേസുകളില്‍ ഒന്നാം പ്രതിയും മൂന്ന് കേസുകളില്‍ എഫ്ഐആര്‍ഉം ഉള്ള കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് ഉടന്‍ രാജിവെക്കണമെന്ന് എഎംടി ആവശ്യപ്പെട്ടു.