ബാങ്ക് ദേശസാത്കരണം പാവപ്പെട്ടവന്റെ പേരിൽ നടത്തിയ തട്ടിപ്പ് – നരേന്ദ്ര മോദി
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം വ്യാജമാണെന്നും ബാങ്ക് ദേശസാത്കരണം പാവപ്പെട്ടവന്റെ പേരിൽ നടത്തിയ തട്ടിപ്പാണെന്നും മോദി. കോണ്‍ഗ്രസ് അധികാരത്തില്‍ ചിലവഴിച്ചതിന്റെ പാതിസമയം തനിക്കു ലഭിച്ചിരുന്നെങ്കില്‍ രാജ്യത്ത് മാറ്റം കൊണ്ടുവന്നേനെ യെന്നും മോദി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പാവപ്പെട്ടവർക്കു വേണ്ടി ബാങ്കുകൾ തുറക്കുകയാണെന്ന വാദത്തോടെയാണ് ഇന്ദിരാഗാന്ധി ദേശസാത്കരണം കൊണ്ടു വന്നത്. എന്നാൽ ഇതിന് ശേഷം 2014വരെ ജനങ്ങൽ ബാങ്കുകളുടെ വാതിൽ കണ്ടിരുന്നില്ല. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള മുദ്രാവാക്യം ഇന്ദിരാഗാന്ധി മുഴക്കി. പക്ഷെ,പാവപ്പെട്ടവരുടെ പേരില്‍ നടത്തിയ തട്ടിപ്പായിരുന്നില്ലേ ഇതൊക്കെ.?
എന്നാല്‍ ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടപ്പിലാക്കിയ പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെയാണ് ബാങ്കിങ് മേഖല പാവപ്പെട്ടവന് ഉതകുന്ന തരത്തിൽ മാറിയത്. അമ്പത്-അറുപത് കൊല്ലത്തെ തെറ്റുകൾ തിരുത്താൻ സമയം ആവശ്യമാണെന്നുള്ളത് ശരിയാണെന്നും തനിക്ക് വെറും നാലുവര്‍ഷമാണ് ലഭിച്ചതെന്നും മോദി പറഞ്ഞു.
ബാങ്കിങ് സംവിധാനം ഗ്രാമ പ്രദേശങ്ങളിലെത്തിക്കുക, കർഷകർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യങ്ങളോടെ 1969ൽ ആണ് 14 ബാങ്കുകൾ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ദേശസാത്കരിച്ചത്. തുടര്‍ന്ന് 1971ലെ പൊതുതിരഞ്ഞെടുപ്പ് സമയത്ത് ‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം ഇന്ദിരാ ഗാന്ധി അവതരിപ്പിച്ചു. ഇന്ദിര ഗാന്ധി കൊണ്ടുവന്ന വിപ്ലവകാരമായ തീരുമാനങ്ങളായിരുന്നു ഇതു രണ്ടും. എന്നും കോണ്‍ഗ്രസുകാര്‍ അഭിമാനത്തോടെ ഉയര്‍ത്തിപിടിച്ച നേട്ടങ്ങളുടെ കടക്കലാണ് മോദി ഇപ്പോള്‍ കത്തിവച്ചിരിക്കുന്നത്.

