INDIANEWS MAIN

രാഹുല്‍ വിളിച്ചു, ജനം ഒഴുകിയെത്തി

ന്യൂഡല്‍ഹി: കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യഗേറ്റില്‍ കോണ്‍ഗ്രസിന്റെ അര്‍ധരാത്രി മാര്‍ച്ച്. അര്‍ധരാത്രി 12 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്തു നിന്നു ഇന്ത്യഗെയിറ്റിലേക്ക് തുടങ്ങിയ മാര്‍ച്ചില്‍ ആയിരക്കണക്കിനാളുകള്‍ കത്തിച്ച മെഴുകുതിരിയുമേന്തി മാര്‍ച്ച് ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കാ ഗാന്ധിയും റോബര്‍ട്ട് വാദ്രയും ഇവരുടെ മകളും പങ്കെടുത്ത മാര്‍ച്ച് ഇന്ത്യാ ഗേറ്റിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി കൂടെ ചേര്‍ന്നു. ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും മാര്‍ച്ചില്‍ അണിചേര്‍ന്നു.

രാത്രി ഒന്‍പതു മണിക്കു ശേഷമാണ് അര്‍ധരാത്രി മാര്‍ച്ചിന് ട്വിറ്ററിലൂടെ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തത്. ഇത് ദേശീയ പ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമല്ല, സര്‍ക്കാര്‍ ഈ സാഹചര്യം ഗൗരവമായി എടുക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണ്. എവിടെ നോക്കിയാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ബലാത്സംഗമോ, കൊലപാതകമോ, പീഡനമോ നടക്കുന്നതായി കേള്‍ക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കണം. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സമാധാനത്തോടെ പുറത്തിറങ്ങാനുള്ള സാഹചര്യമൊരുക്കണം. ജമ്മു കശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയ്ക്കും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്നാരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കും നീതി ലഭിക്കണം. ഈ സംഭവങ്ങള്‍ മാനവികതയോട് കാണിച്ച അപരാധമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ടാണ് ഇത്രയും വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനായത്.

Leave a Reply