വിവാദത്തിനില്ല. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യം. നിലപാടിലുറച്ച് ഗവര്‍ണര്‍.

Print Friendly, PDF & Email

സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാര്‍ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് നിസാര തർക്കങ്ങൾക്ക് കളയാൻ‌ സമയമില്ല. താന്‍ ഒരു വിവാദത്തിനുമില്ല. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ ശരിയാകണമെന്നില്ല. എന്തെങ്കിലും ‌തെറ്റ് ‌ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. കേരളത്തിലെ 21 വൈസ് ചാന്‍സലര്‍മാരില്‍ 19 പേരും യുജിസി ചട്ടപ്രകാരമല്ല നിയമിതരായത്. അത്തരക്കാര്‍ പദവിയില്‍ തുടരുവാന്‍ പാടില്ല എന്നു വിധിച്ചത് സുപ്രീം കോടതി ആണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്.

കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ്‌ ഒരു മന്ത്രിക്ക്‌ 25 പേഴ്സണൽ സ്റ്റാഫ്. രണ്ട് വര്‍ഷം പേഴ്സണല്‍ സ്റ്റാഫായി ജോലി ചെയ്താല്‍ പിന്നെ അവര്‍ക്ക് ആജീവനാന്തകാല പെന്‍ഷന്‍ ആണ് ലഭിക്കുന്നത്. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്‍റെ സംരക്ഷണം എല്ലാവര്‍ക്കും ലഭിക്കുകയുള്ളൂ വെന്നും ഗവര്‍ണര്‍ പറഞ്ഞു.