KERALANEWS MAIN

ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നത്. ദൃശ്യങ്ങള്‍ ചേര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്.

ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് സ്ഥിരീകരിച്ചു കൊണ്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് കോപ്പിയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.

ദൃശ്യങ്ങള്‍ ചേര്‍ന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.പരാതിയുടെ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്. നടിയുടെ പരാതിയില്‍ സുപ്രീം കോടതിയില്‍ നിന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.