ജൂൺ 5 മുതൽ 9 വരെ സംസ്ഥാനത്ത് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

Print Friendly, PDF & Email

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ജൂൺ 5 മുതൽ 9 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. നിലവിൽ പ്രവർത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങൾ ജൂൺ 4 ന് രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ ജൂൺ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടാവില്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവക്കു മാത്രമേ ജൂൺ 5 മതുൽ 9 വരെ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂൺ 4 ന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങൾ തുറക്കാം.

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജൂൺ 10 മുതലാണ് പ്രവർത്തിക്കുക. നേരത്തെ ഇത് ജൂൺ 7 എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജൻറുമാർ ഉൾപ്പെടെ) കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവർ മാത്രം അത്തരം സർട്ടിഫിക്കറ്റുകൾ കരുതിയാൽ മതി.

കൊവിഡ് മരണങ്ങൾ നിലവിൽ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ നേരിടാനുള്ള നടപടികൾ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആൾക്കൂട്ടം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവൻ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവൻ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തും.

ഫ്‌ളാറ്റുകളിൽ കൊവിഡ് പോസിറ്റീവ് ശ്രദ്ധയിൽപ്പെട്ടാൽ മുന്നറിയിപ്പ് നൽകണം. ഏത് ഫ്‌ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോർഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്‌ളാറ്റുകളിലെ റസിഡൻസ് അസോസിയേഷനുകൾ നിർബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ്‌ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായമായ റബ്ബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബർ തൈകൾ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നൽകും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്കും പ്രവർത്തനാനുമതി നൽകും.