പാക് ഹൈക്കമ്മിഷനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിക്ഷേധം അറിയിച്ചു.
അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നതിൽ പാക് ഹൈക്കമ്മിഷനിലെ സീനിയർ ഉദ്യോഗസ്ഥൻ അഫ്താബ് ഹസൻ ഖാനെ വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തി ഇന്ത്യ കടുത്ത പ്രതിക്ഷേധം അറിയിച്ചു. നഗ്രോതയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ജയ്ഷെ മുഹമ്മദ് ഭീകരർ അതിർത്തികടന്നു വന്നതാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്ഇന്ത്യ പാക് ഹൈക്കമ്മിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിക്ഷേധം അറിയിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തിയത്. അതിർത്തിയിൽ പാക് സേന വെടി നിറുത്തൽ ലംഘിച്ച് നടത്തിയ ഷെൽ ആക്രമണത്തിൽ പ്രതിഷേധിക്കാനാണ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയത്.
ജമ്മുകാശ്‌മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരർ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനും ഒപ്പറേഷണൽ കമാൻഡന്റുമായ അബ്ദുൾ റൗഫ് അസ്ഗറിന്റെ നിർദ്ദേശ പ്രകാരം വൻ ആക്രമണത്തിന് പദ്ധതിയിട്ടാണ് വന്നത്.ഭീകരിൽ നിന്ന് വൻ ആയുധ ശേഖരത്തിനൊപ്പം പാക് നിർമ്മിത ക്യൂ മൊബൈൽ ഫോണുകൾ, ജിപിഎസ് ഉപകരണങ്ങൾ, വയർലെസ് സെറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. 370-ാം വകുപ്പ് ഒഴിവാക്കിയതിനെതിരെ പുൽവാമയിൽ നടത്തിയതിനെക്കൾ തീവ്രതയുള്ള ആക്രമണം നടത്തണമെന്ന പാക് ചാര സംഘടനയായ ഐഎസ്ഐയുടെ നിർദ്ദേശ പ്രകാരമാണ് ജെയ്ഷെ മുഹമ്മദ് അവരെ അയച്ചത് എന്നാണ് ഇന്ത്യക്കു ലഭിച്ച വിവരം. കൊല്ലപ്പെട്ട നാലു ഭീകരരും പരമാവധി ആളപായമുണ്ടാക്കുന്ന വിധം ചാവേർ ആക്രമണത്തിനുള്ള പരിശീലനം നേടിയ ശേഷമാണ് അതിർത്തിയിലെ സാംബാ സെക്ടറിലൂടെ നുഴഞ്ഞു കയറിയത്. തുടർന്ന് ആറുകിലോമീറ്റർ അകലെ ജട്‌വാളിൽ ആപ്പിൾ കയറ്റിയ ഒരു ട്രക്കിൽ കയറി അതിർത്തി കടന്ന ശേഷം അബ്ദുൾ റൗഫ് അസ്ഗറും കാശ്മീരിലെ ജെയ്ഷെ ഓപ്പറേഷനൽ കമാൻഡന്റ് അസ്ഗർ ഖാൻ കാശ്മീരിയും അവർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.