“വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’. പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി മൻമോഹൻ സിംഗ്
പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോൾ വേണ്ടതെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാവില്ല എന്നും മന്‍മോഹന്‍സിംഗ് പ്രധാനമന്തിക്ക് മുന്നറിയിപ്പു നല്കി. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്തിക്കെഴുതിയ കത്തിലാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നല്‍കിയത്.
സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി മോദി ഗാല്‍വാന്‍ വാലി സംഘര്‍ഷത്തെ കുറിച്ച് പറഞ്ഞത്, ”നാ വഹാന്‍ കോയി ഹമാരി സീമാ മേ ഗുസ് ഗയ ഹായ് ഓര് നാ ഹായ് കോയി ഗുസ ഹുവ ഹായ്, നാ ഹായ് ഹമാരി കോയി പോസ്റ്റ് കിസി ഡൂസ്രെ കബ്സെ മേ ഹായ്’ എന്നായിരുന്നു. ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ല, ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ല എന്നായിരുന്നു സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവന അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യൂ വരിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി നുഴഞ്ഞുകയറ്റം നിഷേധിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഇതോടെ വിവാദമാവുകയായിരുന്നു.
ഇതിനു പിന്നാലെ ഇന്ത്യന്‍ നിയന്ത്രണ രേഖയുടെ (എല്‍എസി) ഇന്ത്യന്‍ ഭാഗത്ത് ഗാല്‍വാന്‍ താഴ്വരയില് പോസ്റ്റ് പണിയാന്‍ ചൈനീസ് സൈന്യം ശ്രമിച്ചുവെന്നും ഈ പോസ്റ്റ് ഇന്ത്യന്‍ സൈനികര്‍ ജൂണ്‍ ആറിന് പൊളിച്ചുമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി എന്നുമുള്ള വിദേശകാര്യമന്ത്രി ജയ്ശങ്കര് പ്രസ്താവന രാഹുല്‍ അടക്കുമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മോദിക്കെതിരെ തിരിയാനുള്ള പിടിവള്ളിയാവുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുലിനും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ മോദിയും ബിജെപിയും പ്രതിരോധത്തിലാവുകയായിരുന്നു.
ഇതിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു രംഗത്തെത്തിയതോടെ ആകെ പരുങ്ങളിലായിരിക്കുകയാണ് ബിജെപി പ്രചാരണ വിഭാഗം. അക്രമാസക്തമായ മുഖാമുഖത്തിന് ഇന്ത്യന്‍ സൈനികരാണ് ഉത്തരവാദികളെന്നും ഗാല്‍വാന്‍ വാലി ഒരു ചൈനീസ് പ്രദേശമാണെന്ന ചൈനയുടെ നിലപാടിനെ ഇത് സാധൂകരിക്കുന്ന തരത്തില്‍ മോദിയുടെ പ്രസ്താവനയെ ഉപയോഗപ്പെടുത്തിയാണ് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്മോഹന് സിങ് രംഗത്തു വന്നിരിക്കുന്നത്. പലരീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. “അതിർത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിടരുത്. പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. “രാജ്യത്തിന് വേണ്ടിയാണ് ധീര സൈനികർ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുത്. സാഹചര്യത്തിനൊത്ത് ഉയർന്ന് സർക്കാർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.