[breadcrumb]

മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുപോകണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി യുഎഇ

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന കര്‍ശന നിര്‍ദേശവുമായി യു.എ.ഇ. അല്ലാത്തപക്ഷം കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നാണ് യു.എ.ഇ. മാനവ വിഭവശേഷി – സ്വകാര്യവത്കരണ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.

ഏതെങ്കിലും രാജ്യത്തിന്‍റെ പേരു പറയാതെയാണ് യുഎഇ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെങ്കിലും പ്രധാനമായും ഇന്ത്യയെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. യുഎഇയിലെ മൊത്തം മൊത്തം ജനസംഖ്യയില്‍ ഏതാണ്ട് 27% വരും അവിടെയുള്ള ഇന്ത്യന്‍ വംശജര്‍. ഏതാണ്ട് 20ലക്ഷത്തില്‍ കൂടുതല്‍ വരും യുഎഇ ലുള്ള ഇന്ത്യക്കാര്‍ . അവരില്‍ ബഹുഭൂരിപക്ഷവും മലയാളികളുമാണ്. ഭാവിയിൽ സ്വന്തം പൗരന്മാരെ തിരിച്ചു സ്വീകരിക്കാതിരിക്കുകയോ അതിനു കാലതാമസം വരുത്തുകയോ ചെയ്​താൽ ആ രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ സ്വീകരിക്കുന്നതിൽ ഉപരോധം ഏർപ്പെടുത്താനും യു.എ.ഇ സർക്കാർ ആലോചിക്കുന്നുണ്ട്. സ്വന്തം പൗരന്മാരുടെ കാര്യത്തിൽ അതത് രാജ്യങ്ങൾക്കാണ് ഉത്തരവാദിത്തമെന്നു യു.എ.ഇ വ്യക്തമാക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നിലവിലെ സാഹചര്യത്തിൽ തിരികെ കൊണ്ടുവരാൻ വിസ്സമ്മതിച്ചിരുന്നു.

പല യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ പൗരന്മാരെ അതതു നാടകളിലേക്ക് കൊണ്ടുപോയി കഴിഞ്ഞു. വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിക്കാന്‍ തയ്യാറാണെന്ന് യു.എ.ഇ.യുടെ ഇന്ത്യയിലെ അംബാഡര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ നാട്ടിലേക്ക് പോകാന്‍ സന്നദ്ധരാകുന്ന പ്രവാസികള്‍ക്ക് അവധി ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നു യു.എ.ഇ. ഉറപ്പും നല്‍കി. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ ഷെഡ്യൂള്‍ഡ് വിമാനസര്‍വീസുകളെ കുറിച്ച് മേയ് മാസത്തില്‍ ആലോചിക്കാം എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. ഈ സാഹചര്യത്തിലാണ് യുഎഇ നിലപാട് കര്‍ക്കശമാക്കുന്നത്. യുഎഇയുടെ പുതിയ നീക്കം ഇന്ത്യക്ക് ഏറെ തലവേദനയാണ് സൃഷ്ടിക്കുന്നത്. ദിനം പ്രതി രാജ്യത്ത് കോവിഡ-19 ബാധിച്ചവരുടെ എണ്ണം കതിച്ചുയരുന്ന സാഹചര്യത്തില്‍ അവരെ തിരിച്ചു കൊണ്ടുവന്ന് ക്വാറന്‍റയിന്‍ ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ് രാജ്യത്ത് ഉയര്‍ത്തുക.