വിവാദ പ്രസംഗം: കേസെടുത്താല്‍ ക്രമസമാധാനത്തെ ബാധിക്കും – സോളിസിറ്റര്‍ ജനറല്‍. കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റി കോടതി
അവസാനം പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഡല്‍ഹിയില്‍ കലാപാഹ്വാനം നടത്തിയ കപില്‍ മിശ്ര അടക്കമുള്ള ബിജെപി നേതാക്കളുടെ വിവാദ പ്രസംഗത്തില്‍ തത്കാലം കേസെടുക്കേണ്ടന്ന് ഡല്‍ഹി ഹൈക്കോടതി. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് ഡല്‍ഹിയുടെ സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തുകയും കേസുകളെടുക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന ഡലഹി പോലീസിനുവേണ്ടി ഹാജാരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദഗതി അംഗീകരിച്ചു കൊണ്ട് കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവച്ചു. കേസ് ഇനി ഏപ്രില്‍ 13 നാണ് പരിഗണിക്കുക. അന്നേ ദിവസം ഇക്കാര്യത്തില്‍ കേന്ദ്രം പ്രതികരണമറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഡല്‍ഹി കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കളുടെ പേരില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി രൂക്ഷമായ രീതിയിലാണ് ഡല്‍ഹി പോലീസിനെ വിമര്‍ശിച്ചത്. വിവാദ വീഡിയോകള്‍ കണ്ടിട്ടില്ല എന്നു പറഞ്ഞ ഡല്‍ഹി പോലീസിന്‍റെ മുന്പില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു കൊണ്ട് ലോകം മുഴുവനും കണ്ട വിവാദ വീഡിയോ നിങ്ങള്‍ മാത്രം കണ്ടില്ല എന്നത് കുറ്റത്തിന്‍റെ ഗൗരവം കുറക്കുന്നില്ല എന്നും ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേശ് ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ തുടങ്ങിയവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ എന്തു കൊണ്ടാണ് കേസെടുക്കാത്തതെന്നും എന്ത് നടപടി ആണ് സ്വീകരിക്കണമെന്ന് ഇന്ന് രണ്ടുമണിക്കു മുന്പു തന്നെ തെന്നും കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടു.
ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജ് ആയ ജസ്റ്റിസ് മുരളീധര്‍ ആയിരുന്നു ഡല്‍ഹി കലാപത്തില്‍ പോലീസിനേയും കേന്ദ്ര ആഭ്യന്തര വകുപ്പിനെ തന്നേയും പ്രതികൂട്ടില്‍ നിര്‍ത്തിയ നിരീക്ഷണങ്ങള്‍ നടത്തിയത്. ജസ്റ്റിസ് മുരളീധര്‍ന്‍റെ ബഞ്ചില്‍ തന്നെ ഇന്നു വീണ്ടും കേസ് വരുന്നത് കേന്ദ്ര സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ ഇന്നലെ തന്നെ രാത്രി 10 മണിയോടെ ജസ്റ്റീസ് മുരളീധര്‍നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനേ പോലുള്ള ഒരു നേതാവിന്‍റെ പേരില്‍ പോലും കേസെടുക്കുവാന്‍ ഹൈക്കോടതി ജഡ്ജ് മുരളീധര്‍ തുനിയും എന്ന സാഹചര്യം കേന്ദ്രസര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു എന്നതിന്‍റെ തെളിവായിരുന്നു അടിയന്തര പ്രബല്യത്തോടെയുള്ള ഈ സ്ഥലം മാറ്റം. ഈ സ്ഥലം മാറ്റം വിവാദമാവുകയും ചെയ്തു. ഡല്‍ഹി കലാപത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വരുവാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ശക്തമായ നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായ ഒരു ജഡ്ജിന്‍റെ സാന്നിദ്ധ്യം ഹൈക്കോടതിയല്‍ ഉണ്ടായിരിക്കുക എന്നതിലെ അപകടം മുന്‍കൂട്ടി കണ്ടറിഞ്ഞാണ് ജസ്റ്റീസ് മുരളീധര്‍നെ അടിയന്തരമായി സ്ഥലം മാറ്റിയതെന്നാണ് ആരോപണം.
വിവാദ പ്രസംഗ കേസ് ഇന്നലെ പരിഗണിച്ച ജസ്റ്റീസ് മുരളീധര്‍നെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതോടെ ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുടെ ബഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. കേസ് ആരംഭിച്ച ഉടന്‍ തന്നെ ഡല്‍ഹി പോലീസിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിവാദ പ്രസംഗം നടത്തിയ ആര്‍ക്കെതിരേയും ഈ അവസരത്തില്‍ കേസെടുക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. സമാധാനം പുനസ്ഥാപിക്കുകയെന്നതാണ് അടിയന്തിരാവശ്യം. നിരവധി വിദ്വേഷ പ്രസംഗങ്ങൾ നടന്നിട്ടുണ്ടെന്നും എന്നാല്‍ ഹര്‍ജിക്കാർ പ്രത്യേകം ചിലരെ തിരഞ്ഞു പിടിച്ച് ആരോപണം ഉന്നയിക്കുകയാണ് ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന വാദം കോടതി അംഗീകരിച്ചു കൊണ്ട് ഏപ്രില്‍ 13 ലേക്ക് കേസ് മാറ്റിയിരിക്കുകയാണ്.

