ബാംബൂ കര്‍ട്ടന്‍ ഭേദിച്ച് കണക്കുകള്‍ പുറത്തു വരുന്നു. ചൈനയിലെ മരണസഖ്യ കാല്‍ ലക്ഷത്തിലേറെ…
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വെെറസ് ബാധിച്ച് എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ രോഗബാധിതരാണെന്നോ കൃത്യമായ വിവരങ്ങൾ ലോകത്തിനറിയില്ല. എന്നാല്‍, ഇപ്പോഴിതാ ചൈനയുടെ ബാംബൂ കര്‍ട്ടണ്‍ ഭേദിച്ച് ഞെട്ടിക്കുന്ന കണക്കുകള്‍ ഓരോന്നായി പുറത്തുവരുവാന്‍ തുടങ്ങിയിരിക്കുന്നു
ചൈനയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 500 ആയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധിച്ച് ചുരുങ്ങിയത് 24,589 പേരെങ്കിലും മരിച്ചുവെന്നാണ് ചൈനീസ് ബഹുരാഷ്ട ടെക് കമ്പനിയായ ടെൻസെന്റ് ഹോൾഡിങ്ങ്സ് ലിമിറ്റഡ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തായ്‌വാൻ ന്യൂസ് റിപ്പോർട്ടനുസരിച്ച്, ടെൻസെന്റിന് അണുബാധകളുടെയും മരണങ്ങളുടെയും കൃത്യമായ കണക്ക് അറിയാമെന്നും ഇതാണ് പുറത്തുവിട്ടതെന്നും പറയുന്നു. കൊറോണ വൈറസ് മരണത്തെക്കുറിച്ചുള്ള ടെൻസെന്റ് ‘യഥാർഥ’ ഡേറ്റയാണ് പ്രസിദ്ധീകരിച്ചത് എന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച. സംഭവം വൻ ചർച്ചയായതോടെ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണത്തിൽ നാളിതുവരെ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ തിരുത്തൽ വരുത്തുവാന്‍ ചൈന നിര്‍ബ്ബന്ധിതരായിരിക്കുകയാണ്.

അതോടെ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ തന്നെ പുതുക്കി നൽകി രോഗബാധിതരുടെ എണ്ണം ടെൻസെന്റ് കുറഞ്ഞത് മൂന്ന് തവണയെങ്കിലും അപ്‌ഡേറ്റുചെയ്‌തു കഴിഞ്ഞു. ടെൻസെന്റിന്റെ ഔദ്യോഗിക വെബ്‌പേജിൽ ‘എപ്പിഡെമിക് സിറ്റ്വേഷൻ ട്രാക്കർ’ എന്ന പേരിൽ ചൈനയിൽ കൊറോണവൈറസ് (2019-nCoV) 1,54,023 ആണെന്ന് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ ചുരുങ്ങിയത് കാല‍്‍ ലക്ഷത്തിലേറെ പേരും. ഫെബ്രുവരി 1 ന് ചൈനീസ് സര്‍ക്കാർ ലോകത്തിന് നൽകിയ ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയിലധികമാണ് ഈ കണക്കുകള്‍.

