നിയമവിരുദ്ധ സഹായം നൽകിയത് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ട് – ടിഒ സൂരജ്
പാലാരിവട്ടം പാലം നിർമിക്കാൻ കരാറുകാരന് നിയമവിരുദ്ധ സഹായം നൽകിയത് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിർദേശിച്ചിട്ടാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു. മൊബിലൈസേഷൻ അഡ്വാൻസ് എന്ന പേരിൽ കരാറുകാരന് നിയമവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ അനുവദിക്കാൻ ഉത്തരവിട്ടത് വി കെ ഇബ്രാഹിംകുഞ്ഞാണ്. റിമാൻഡിൽ കഴിയുന്ന സൂരജ് നൽകിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊബിലിറ്റി അഡ്വാൻസ് ആയി പലിശയില്ലാതെ 8,25,59,768 രൂപ അനുവദിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. 2014 ജൂലൈ 15ന് സർക്കാർ ഉത്തരവിറക്കി. ഇതിൽ കരാറുകാരനിൽനിന്ന് പലിശ ഈടാക്കണമെന്ന നിർദേശമില്ലായിരുന്നു. താനാണ് ഏഴു ശതമാനം പലിശ ഈടാക്കാൻ തീരുമാനിച്ചതെന്നും സൂരജ് ചൂണ്ടിക്കാട്ടി.

