ഉത്തരേന്ത്യയിൽ പ്രളയം തുടരുന്നു…
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയി തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. ഇന്നലെ മാത്രം 12 പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത്മരിച്ചത്. ഇതോടെ ഉത്തരേന്ത്യയിലെ മരണസംഖ്യ 80 കടന്നു. കനത്ത മഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടങ്ങിയ മലയാളികളില്‍ ഒരുസംഘം സുരക്ഷിതരായി മണാലിയിലെത്തി.
കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ മൂലം ദേശീയപാതയിലെ അടക്കം ഗതാഗതം തടസപ്പെട്ട നിലയിലാണ്. തകര്‍ന്ന റോഡുകള്‍ ബോർഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു. പശ്ചിമബംഗാൾ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി തുടരുകയാണ്. നാളെ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി സ്ഥലങ്ങളില്‍ ആളുകള്‍ കുടങ്ങിക്കിടക്കുന്നതിനാല്‍ എല്ലാവരെയും സുരക്ഷിതമായ സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് നടത്തുന്നത്.

ഹിമാചലിൽ മഴ റോഡ് ഗതാഗതത്തെ താറുമാറാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ പലയിടങ്ങളിലും കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസ്സപ്പെട്ട ഇടങ്ങളിൽ താൽക്കാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. ഇന്നലെ സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായ മണാലിയിൽ എത്തി. 570 കോടി രൂപ നഷ്ടമാണ് ഹിമാചൽ പ്രദേശിൽ മാത്രം ഈ മഴക്കെടുതിയിൽ ഉണ്ടായത്.
പഞ്ചാബിലും ജാഗ്രത നിർദ്ദേശം തുടരുകയാണ്. അവിടെ 250 ഗ്രാമങ്ങളിൽ വെള്ളംകയറി. പ്രളയം നേരിടാൻ നൂറു കോടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. യമുനയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതി നേരിടുകയാണ്.