യൂണിവേര്‍സിറ്റി കോളേജ് സംഭവം ഒതുക്കി തീര്‍ക്കുവാനുള്ള ചരടുവലികള്‍ അണിയറയില്‍ സജീവം

Print Friendly, PDF & Email

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വെറും കശപിശയായി ഒതുക്കിതീര്‍ക്കേണ്ട യൂണിവേഴ്സിറ്റി കോളേജ് കൊലപാതക ശ്രമകേസിന് പുതിയ മാനം നല്‍കികൊണ്ട് കേരള യൂണിവേഴ്സിറ്റി ഉത്തരകടലാസുകള്‍ കണ്ടെത്തിയ കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ബിജുവിന് സ്ഥലം മാറ്റം. യൂണിവേര്‍സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസില് ഒന്നാം പ്രതിയാണ് ശിവരഞ്ജിത്. അദ്ദേഹത്തിന്‍റെ ആറ്റുകാല്‍ മേടമുക്കിലെ വീട്ടില്‍ എസ്ഐ ബിജുവിന്‍റെ നേതൃത്വത്തില്‍ നടന്ന റെ‍യിഡ് സര്‍ക്കാരിനെ അറിയിക്കാതെ ആയിരുന്നുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് എസ്ഐയെ സ്ഥലം മാറ്റിയത്. സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ഷാഫിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ശിവ രഞ്ജിത്തിന്‍റെ വീട്ടില്‍ എസ്ഐ ബിജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ ആയിരുന്നു സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ക്ക് ഉത്തരം എഴുതുന്ന ഷീറ്റുകളും യൂണിവേര്‍സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. യൂണിവേര്‍സിറ്റിയുടെ സീലടിച്ചതും എഴുതാത്തതുമായ 18 കെട്ടുകളിലായി 220 ഷീറ്റുകളാണ് കണ്ടെത്തിയത്. മുന്‍പേജുകളും അഡീഷണല്‍ ഷീറ്റുകളുമടങ്ങിയ ഉത്തര ഷീറ്റുകളുടെ 6 കെട്ടുകള്‍ കിടപ്പുമുറിയില്‍ നിന്നും 12 കെട്ടുകള്‍ ഊണുമുറിയിലെ നിന്നുമായിരുന്നു കണ്ടെത്തിയത്. എസ്എഫ്ഐ സമ്മേളനത്തിനായി പുറത്തിറക്കിയ ബാഗുകളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. യൂണിവേര്‍സിറ്റി പരീക്ഷകളുടെ വിശ്വാസ്യത തന്നെ സംശയത്തിന്‍റെ നിഴലിലാക്കിയ പ്രസ്തുത കണ്ടെത്തലോടെയാണ് എസ്എഫ്ഐയും സിപിഎംമും എല്ലാ പ്രതിരോധവും തകര്‍ന്ന് പൂര്‍ണ്ണമായും നിരായുധരായി തീര്‍ന്നത്.

എന്തിനുവേണ്ടി ആയിരുന്നു യൂണിവേര്‍സിറ്റി പരീക്ഷകള്‍ക്ക് ഉത്തരമെഴുതേണ്ട ബുക്ക് ലെറ്റുകള്‍ സൂക്ഷിച്ചിരുന്നത് എവിടെനിന്നായിരുന്നു ഇവ ലഭിച്ചത് തുടങ്ങി നിര്‍ണ്ണായകമായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ട അന്വേഷണം ആരംഭിക്കുവാനിരിക്കെയുള്ള ഈ സ്ഥലംമാറ്റം കേസന്വേഷണത്തെ അട്ടിമറിക്കുവാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അതോടൊപ്പം യൂണിവേര്‍സിറ്റി യൂണിയന്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത  ആന്‍സ്വര്‍ ഷീറ്റുകള്‍ അവിടെ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്ന വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ സുമയുടെ പ്രസ്താവനയും കേസ് ഒതുക്കിതീര്‍ക്കുവാനുള്ള സിപിഎം കേന്ദ്രങ്ങളുടെ നീക്കത്തിന്‍റെ ഭാഗമാകാമെന്നും സംശയം ഉയര്‍ന്നു കഴിഞ്ഞു.

ഇടിമുറിഎന്ന് വിളിക്കപ്പെടുന്ന എസ്എഫ്ഐ യുടെ യൂണിയന്‍ ഓഫീസില്‍ താന്‍ ആദ്യം പരിശോധന നടത്തിയപ്പോള്‍ ആന്‍സ്വര്‍ ഷീറ്റുകള്‍ കണ്ടെത്തിയിരുന്നില്ല എന്നും എന്നാല്‍ പിന്നീട് അവ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു കെകെസുമ പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ ഡയറക്ടരേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം യൂണിയന്‍ ഓഫീസ് മുറി ഒഴുപ്പിച്ച് വൃത്തിയാക്കുന്നതിനിടയിലാണ് ആന്‍സ്വര്‍ ഷീറ്റുകളുടെ കെട്ടുകള്‍ കണ്ടെത്തിയത്. കെകെസുമ പ്രസ്തുത മുറികളില്‍ ഒരു വിഹഗവീക്ഷണം നടത്തിയതല്ലാതെ വിശദപരിശോദന നടത്തിയിരുന്നില്ലെന്നും ഒറ്റനോട്ടത്തില്‍ കണ്ടെത്തുന്ന രീതിയിലായിരുന്നില്ല അവ സൂക്ഷിച്ചിരുന്നതെന്നുമിരിക്കെ ഡപ്യൂട്ടി ഡയറക്ടര്‍ കെകെ സുമയുടെ പ്രസ്താവന ആരേയോ രക്ഷിക്കുവാനായി ആരുടേയോ പ്രേരണയുടെ ഫലമായാണെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

യൂണിവേര്‍സിറ്റി കോളേജിനെ കാട്ടുകള്ളന്മാരുടെ ചന്തയാക്കി മാറ്റുവാന്‍ പ്രധാന ഉത്തരവാദിയായ പ്രിന്‍സിപ്പാളിനും ഉത്തരവാദിത്തപ്പെട്ട മറ്റ് ജീവനക്കാര്‍ക്കും എതിരെ യാതൊരു നടപടികളും എടുത്തിട്ടില്ല. പകരം പരിചയകുറവിനാലാണെന്ന് പറഞ്ഞ് അവരെ വെള്ളപൂശികൊണ്ട് മൂന്നു ജീവനക്കാരെ സ്ഥലംമാറ്റിയും പരീക്ഷ നടത്തിന്‍റെ ചുമതലയുള്ള അധ്യാപകനില്‍ നിന്നു ചുമതല മാറ്റിയും ഉള്ള നടപടികളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. എന്നാല്‍ യൂണിവേര്‍സിറ്റിയുടെ ആന്‍സ്വര്‍ പേപ്പറുകള്‍ റെയിഡിലൂടെ കണ്ടെത്തിയ എസ്ഐയുടെ സ്ഥലംമാറ്റവും കെകെ രമയുടെ പ്രസ്താവനയും ഒക്കെ കൂട്ടിവായിക്കുന്പോള്‍ വിവാദമായ യൂണിവേര്‍സിറ്റി കോളേജ് സംഭവം ഒതുക്കിതീര്‍ക്കുവാനുള്ള ചരടുവലികള്‍ അണിയറയില്‍ സജീവമായികൊണ്ടിരിക്കുകയാണെന്ന് വേണം കരുതുവാന്‍