ക്വാറി നടത്തണമെങ്കിൽ 2 കോടി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്ത്.
കരിങ്കൽ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. ക്വാറിയുടെ പേരില്‍ നിലവിലുള്ള പരാതികൾ പിൻവലിക്കുന്നതിനു 2 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവന്റെ പേരിലുള്ള സംഭാഷണം ആണ് പുറത്തായത്. 13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും ക്വാറിക്കെതിരെയുള്ള ചർച്ചകൾ ഉയരുന്ന ഘട്ടങ്ങളിലെല്ലാം വിവരങ്ങൾ ക്വാറി ഉടമയെ കൃത്യമായി അറിയിച്ചിരുന്നു വെങ്കിലും ക്വാറി കമ്പനി ഉടമകള്‍ ഇടപെടാതിരുന്നതിനാലാണ് പാർട്ടി വിജിലൻസിനു പരാതി നൽകിയതെന്നും വ്യവസ്ഥകൾ അംഗീകരിച്ചാൽ ക്വാറി നടത്തിപ്പിനു ഒരു പ്രയാസവും ഉണ്ടാകില്ലെന്നും ബ്രാഞ്ച് സെക്രട്ടറി പറയുന്നു. പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് വിളിച്ചപ്പോൾ ക്വാറിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ താൻ ഒഴിഞ്ഞു മാറി. ഇത് ഉദ്യോഗസ്ഥരിൽ സംശയം ഉണ്ടാക്കിയിരുന്നു. തുകയുടെ കാര്യത്തിൽ തീരുമാനമായാൽ ക്വാറിക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് ബ്രാഞ്ച് സെക്രട്ടറി സംഭാഷണത്തില്‍ ക്വാറി ഉടമകള്‍ക്ക് ഉറപ്പ് നൽകുന്നു. സിപിഎം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തിയതിനു ശേഷമാണ് ക്വാറി ഉടമകളുമായി ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. പാര്‍ട്ടി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്നു കണ്ടാല്‍ നടപടി എടുക്കുമെന്നുമാണ് ഇക്കാര്യത്തില്‍ സിപിഎം ഏരിയ കമ്മറ്റിയുടെ വിശദീകരണം.