സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്ന വിശ്വസങ്ങളുടെ പൊളിച്ചെഴുത്തുമായി സിസ്റ്റര്‍ ലൂസി കളപ്പുര. മൂന്നാംവട്ട നോട്ടീസുമായി സഭാധികാരികള്‍

Print Friendly, PDF & Email

പീഢിപ്പിക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്കലിന് സഭാ അധികാരികളുടെ മൂന്നാം വട്ട നോട്ടീസ്. സഭാ അധികാരികളുടെ നെറികേടിനെ ചോദ്യം ചെയ്ത സിസ്റ്ററിനെ ഇനി ഒരു കാരണവശാലും സഭയില്‍ വച്ചുപൊറിപ്പിക്കുകയില്ല എന്നവാശിയിലാണ് കത്തോലിക്ക സഭയുടെ നേതൃത്വം.

എന്നാല്‍ ക്രൈസ്തവമൂല്യത്തിനനുസൃതമായി ഇന്നുവരെ സന്യാസ ജീവിതം നയിച്ചുവെന്ന ഉറപ്പോടെ നില്ക്കുമ്പോൾ ആർക്കാണ് തന്നെ പുറത്താക്കാന്‍ സാധിക്കുക എന്ന ഉറച്ച നിലപാടിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര. സഭാ വിശ്വാസികളില്‍ വലിയൊരു വിഭാഗം സിസ്റ്റര്‍ ലൂസിയുടെ പിന്നില്‍ ഉറച്ച പിന്തുണയുമായി നില്‍ക്കുമ്പോള്‍ കയച്ചിട്ട് ഇറക്കാനും പറ്റില്ല മധുരിച്ചിട്ട് തുപ്പാനും പറ്റില്ല എന്ന ധര്‍മ്മ സങ്കടത്തിലായിരിക്കുകയാണ് സഭാധികാരികള്‍.

“പ്രായപൂര്‍ത്തിയാകാത്ത കൊട്ടിയൂരിലെ പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ റോബിന്‍ വടക്കാഞ്ചേരിക്കൊപ്പം കൂട്ടുപ്രതികളായിരുന്ന മാനന്തവാടി രൂപതയിലെ ചില സന്യാസിനികളും, പുരോഹിതനും കോടതി വിധിയിൽ നിന്നൊഴിവായാലും ദൈവത്തിന്‍റെ നീതി ന്യായം അവരെ വെറുതേ വിടുകയില്ല. വരും ദിവസങ്ങളിൽ. ഇത്തരക്കാരെ ആദ്യം സഭയിൽ നിന്ന് പുറത്താക്കട്ടെ. ഇവരുടെയൊക്കെ രൂപതാ നേതൃത്വവും സന്യാസ സഭാനേതൃത്വവും FCC യെ കണ്ടു പഠിക്കട്ടെ…..! എന്നിട്ട് എന്റെ കാര്യം FCC ആലോചിച്ചാൽ മതി” എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമ്പോള്‍ വെട്ടിലാവുന്നത് സഭാനേതൃത്വമാണ്.

“സഭാധികാരികൾ അനുവദിച്ചാൽ ഏത് തെറ്റും ചെയ്യാം, അനുവദിച്ചില്ലെന്കിൽ ഒരു ശരിയും ചെയ്യരുത്”. ഇപ്പോൾ അനുവാദം എന്തെന്ന് മനസ്സിലായോ?. ഇവിടെ രണ്ടു സ്ഥലത്തും തെറ്റ് പറ്റിയത് അധികാരത്തിനാണ്. റോബിന്‍ കേസില്‍ ക്രിസ്തുദാസി സന്യാസാധികാരികളുടെ അനുവാദത്തോടെയാണ് ക്രിസ്തുരാജ ആശുപത്രിയിൽ നിന്നും 16 കാരിയുടെ കുഞ്ഞിനെ മോഷ്ടിച്ചതും കുഞ്ഞിനെ ഒളിപ്പിക്കുവാനായി മഠത്തിലെ കാറ് രാത്രിയിൽ അതിവേഗം ഓടിച്ചതും. സഭാ അധികാരികളുടെ നിര്‍ദ്ദേശപ്രകാരമാണ് അനുസരണവൃതം പാലിച്ച SH ,SKD, കന്യാസ്ത്രീകൾ കുറ്റകൃത്യത്തിന്‍റെ ഭാഗമായതും പ്രതി ചേര്‍ക്കപ്പെട്ടതും. അതിനാൽ നിലവിലെ സഭാ അധികാരികളും കുറ്റക്കാരാണ് എന്ന് സിസ്റ്റര്‍ ലൂസി പറയുന്പോള്‍ സഭ മുന്നോട്ടു വക്കുന്ന ദൈവശാസ്ത്രത്തിന്‍റെ അടിത്തറയാണ് ഇളകുന്നത്.

കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുണ്ടാക്കിയിരിക്കുന്ന ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചെയർമാനായിരുന്ന വൈദികന്‍ തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി പീഢിപ്പിക്കപ്പെട്ട് ഗര്‍ഭിണിയായി പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കുവാന്‍ ൾമിച്ചത്. ആ നീച പ്രവര്‍ത്തി കത്തോലിക്ക സഭാ അധികാരികളെ സംന്പന്ധിച്ചിടത്തോളം തെറ്റല്ല. റോബിന്‍ കേസിലെ കൂട്ടുപ്രതികള്‍ നിരപരാധികളായിരുന്നു വെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന പരസ്യ പ്രഖ്യാപനവുമായിരംഗത്തെത്തിയത് മാനന്തവാടി രൂപത തന്നെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ കുറ്റപത്രം പുറപ്പെടുവിച്ച് ശിക്ഷ നടപ്പിലാക്കുവാനായി ധൃതികൂട്ടുന്നത്. മാനന്തവാടി രൂപതയുടെ ഈ നിലപാട് ഏത് ക്രൈസ്തവമൂല്യങ്ങള്‍ക്ക് ആധാരമായിട്ടാണ്…???.

നീതി തഴയപ്പെട്ട കന്യാസ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദൈവസ്നേഹം വാഴ്ത്തിപ്പാടിയ സിസ്റ്റര്‍ ലൂസിയെ കുറ്റക്കാരിയായി സഭാ നേതൃത്വം കാണുമ്പോള്‍ കൃസ്തു പഠിപ്പിച്ച ദൈവസ്നേഹത്തിന്‍റെ മേല്‍ സഭ നടത്തിവരുന്ന കൈയ്യേറ്റങ്ങളിലെ കാപട്യമാണ് തുറന്നു കാട്ടപ്പെടുന്നത്. സാമൂഹ്യപ്രതിബന്ധത യോടെ വിദ്യാർത്ഥികൾക്കായി ജീവിക്കുന്ന സി.ലൂസി കളപ്പുര സ്വന്തം കാറോടിച്ചു എന്നത്  സഭ നേതൃത്വത്തിന്‍റെ മുന്പില്‍ ആഢംബര ജീവിതം… അനുസരണക്കേട്. എന്നാല്‍ ചോരകുഞ്ഞിനെ സ്വന്തം അമ്മയില്‍ നിന്ന് നിര്‍ദ്ദാഷണ്യം വേര്‍പെടുത്തി അനാഥാലയം തേടി പാതിരാത്രിക്ക് മഠത്തിലെ കാറ് അതിവേഗം ഓടിച്ചുപോയ കന്യാസ്ത്രീകള്‍ ചെയ്ത കൊടും പാപം; സഭാ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശാനുസരണം ചെയ്തതിനാല്‍ അവര്‍ ഉത്തമ സന്യസ്തര്‍… എന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറയുമ്പോള്‍ സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്ന വിശ്വസങ്ങളുടെ പൊളിച്ചെഴുത്താണ് നടക്കുന്നത്. അതിനാല്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ ഒരു നിമിഷംപോലും സന്യാസിനിയായി തുടരുവാന്‍ അനുവദിക്കാന്‍ പറ്റാത്ത ഗതികേടിലാണ് സഭാ നേതൃത്വം. പക്ഷെ അവരെ ശിക്ഷിക്കുന്നതിനുള്ള കാരണത്തിന് ധാര്‍മ്മിക അടിത്തറ തേടുകയാണ് സഭാധികാരികള്‍!!!.