കിളിനിക്കോടെ സദാചാര ആങ്ങളമാര്‍ പിടിയില്‍
നാടിനെ കളിയാക്കിയെന്നാരോപിച്ച് പെൺകുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ മലപ്പുറം കിളിനിക്കോടെ സദാചാര പോലീസുകാര്‍ പിടിയില്‍ പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിലാണ് നാല് പേർ കസ്റ്റഡിയിലായത്. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വേങ്ങരക്കടുത്ത് കിളിനക്കോടില്‍ ഒരു കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍. വിവാഹ ആഘോഷത്തിനിടയില്‍ സുഹൃത്തുക്കളായ ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികള്‍ സെല്‍ഫിഎടുത്തത് നാട്ടുകാായ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ സദാചാരം ഉണര്‍ന്നു.വിവാഹത്തില്‍ പങ്കെടുത്തശേഷം ഗ്രാമപ്രദേശമായ കിളിനക്കോടുനിന്നും തിരിച്ച് വരാൻ ഇവര്‍ക്ക് വാഹന സൗകര്യം കിട്ടിയില്ല. സുഹൃത്തുക്കള്‍ പെണ്‍കുട്ടികളെ അവരുടെ വാഹനത്തില്‍ ബസ് സൗകര്യമുളളിടത്തേക്ക് ലിഫ്റ്റ് ഓഫര്‍ ചെയ്തുവെങ്കിലും സദാചാര ആങ്ങളമാര്‍ അന്യപുരുഷന്മാരുടെ വാഹനത്തില്‍ കയറുവാന്‍ പെണ്‍കുട്ടികളെ സമ്മതിച്ചില്ല. ഒരു കിലോമീറ്ററോളം നടന്നായിരുന്നു പിന്നീട് മടക്കയാത്ര. ഈ നടത്തത്തിനിടയില്‍, കിളിനിക്കോടുകാര്‍ തലയില്‍ വെളിച്ചം കേറാത്ത 12ാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണെന്ന് പറഞ്ഞ് പെൺകുട്ടികള്‍ സെല്‍ഫി വീഡിയോ എടുത്ത് പരിഭവം പങ്കുവച്ചിരുന്നു.
ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കിളിനക്കോട്ടെ ഒരു സംഘം യുവാക്കളും പ്രതികരണവുമായി സാമൂഹ്യമാധമങ്ങളില്‍ എത്തി. പെൺകുട്ടികളെ അപമാനിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ കമന്‍റുകള്‍. നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കള്‍ പെൺകുട്ടികളെ അപമാനിച്ചത്. പെൺകുട്ടികൾക്കുള്ള മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്.
സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെൺകുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

