BANGALOREMETRO NEWS

ഉപതിരഞ്ഞെടുപ്പു നടന്ന ബിജെപി സിറ്റിങ്ങ് സീറ്റീല്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് അട്ടിമറി വിജയം

സ്ഥാനാര്‍ത്ഥി മരിച്ചതോടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്ന കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി ബിജെപിയുടെ ബിഎ പ്രഹ്ലാദിനെ 2,889 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സൗമ്യ റെഡ്ഡി 54, 457 വോട്ടുകള്‍ നേടിയപ്പോള്‍ ബിഎ പ്രഹ്ലാദിന് 51, 568 വോട്ടുകള്‍ ലഭിച്ചു.

കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന് 46 ശതമാനവും ബിജെപിക്ക് 43.2 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 80 ആയി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം ഒന്നിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.

മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായിരുന്ന ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. വിജയകുമാറിന്റെ സഹോദരനാണ് ബിജെപിയ്ക്കായി പോരാട്ടത്തിനിറങ്ങിയ ബിഎന്‍ പ്രഹ്ലാദ്. ജൂണ്‍ 11 നായിരുന്നു വോട്ടെടുപ്പ്. 55 ശതമാനം പോളിംഗാണ് മണ്മണ്ഡലത്തില്‍ ഉണ്ടായത്.

0