മണിപ്പൂര്‍ കലാപ അന്വേഷണത്തില്‍ നിർണ്ണായക ഇടപെടല്‍ നടത്തി സുപ്രീംകോടതി
മണിപ്പൂർ കലാപത്തിലും അന്വേഷണത്തിലും അതിനിർണ്ണായക ഇടപെടല്‍ നടത്തി സുപ്രീംകോടതി. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും.
സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. സിബിഐ അന്വേഷിക്കുന്ന കൂട്ടബലാത്സക്കേസുകളുടെ മേല്‍നോട്ടത്തിന് മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പട്സാല്‍ക്കറിനെ കോടതി നിയമിച്ചു. അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതല ഇദ്ദേഹത്തിനാണ്. സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ആണ് സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുന്നത്. സുപ്രീംകോടതി. നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിബിഐ അന്വേഷിക്കാത്ത 42 കേസുകൾക്കായി പ്രത്യേക സംഘത്തെയും നിയോഗിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരായിരിക്കും ഇവര്‍. ഇവരെ ആഭ്യന്തരമന്ത്രാലയം നിയമിക്കണം. മണിപ്പൂരിന് പുറത്തുള്ള ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ആയിരിക്കും ഈ സംഘങ്ങളുടെ മേൽനോട്ട ചുമതല. സംഘർഷം നിയന്ത്രിക്കാൻ പക്വമായ ഇടപെടലാണ നടത്തിയതെന്ന് വാദിച്ച കേന്ദ്രം സർക്കാർ ഒന്നും ചെയ്തില്ലെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നതായി കോടതിയിൽ ആരോപണം ഉയർത്തി.