[breadcrumb]

കണ്ണൂര്‍ കൊലപാത രാഷ്ട്രീയത്തിന്‍റെ ഉള്ളറകള്‍ തേടുന്ന സത്യന്‍ പുത്തൂരിന്‍റെ ‘കണ്ണൂരും തോരാത്ത കണ്ണീരും’ പ്രകാശനം ചെയ്തു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്‍റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമായ സത്യന്‍ പുത്തൂരിന്‍റെ ‘കണ്ണൂരും തോരാത്ത കണ്ണീരും’, കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന് ആദ്യ പതിപ്പ് നല്‍കി കൊണ്ട് കെപിസിസി പ്രസിഡന്‍റും കണ്ണൂര്‍ എംപിയുമായ കെസുധാകരന്‍ പ്രകാശനം ചെയ്തു. കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങളുടെ തിരശ്ശീലക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സിപിഎംലെ രണ്ടു നേതാക്കന്മാര്‍ തമ്മില്‍ തമ്മില്‍ പോരിടിച്ച്; അവര്‍ നടത്തിയ അഴിമതികഥകള്‍ ഓരോന്നായി പുറത്തുവന്ന്; അവരുടെ മുഖം തുറന്നുകാട്ടപ്പെട്ട ഈ ദിവസം തന്നെ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്‍റെ ഉള്ളറകള്‍ തേടുന്ന ഈ പുസ്തകം പുറത്തുവന്നത് തികച്ചും യാദൃശ്ചികമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. ചടങ്ങില്‍ ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്, ആര്യക്കണ്ടി സതീശന്‍, പ്രശസ്ത തിരകഥാകൃത്ത് ബാബു പെരളശ്ശേരി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

കണ്ണൂര്‍ കൊലപാതക രാഷ്ട്രീയത്തിന്‍റെ ഹൃയഭൂമിയായ പാനൂര്‍ മേഖലയില്‍ പെട്ട പുത്തൂര്‍ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് ബെംഗളൂരുവിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് വ്യക്തമുദ്ര പിതപ്പിച്ച സത്യന്‍ പുത്തൂരിന്‍റെ അനുഭവക്കുറുപ്പിലൂടെ ഇതള്‍വിരിയുന്നത് പേരിനെ അന്വര്‍ത്ഥമാക്കുന്ന ഒരു ഭൂതകാലത്തിന്‍റെ ശേഷിപ്പാണ് സത്യന്‍ പുത്തൂരിന്‍റെ ‘കണ്ണൂരും തോരാത്ത കണ്ണീരും’എന്ന കൃതി. ഒരാള്‍ നടന്നു തീര്‍ത്ത വഴികളില്‍ നിന്ന് നുള്ളിയെടുത്ത നുറങ്ങുകള്‍ അക്ഷരവത്കരിച്ച് ചരിത്രാഖ്യാനമാക്കി മാറ്റി അത് വരും തലമുറകള്‍ക്കായി കാത്തുസൂക്ഷിച്ച ഈ പുസ്തകത്തെ ‘ആത്മകഥ’ എന്ന വെറും വാക്കില്‍ ഒതുക്കാന്‍ കഴിയില്ല. പ്രത്യുത ‘ആത്മോപാഖ്യാന രീതി’യില്‍ എഴുതിയ കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരു ചുരുക്കെഴുത്താണീ പുസ്തകം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കണ്ണൂര്‍ ജില്ലയുടെ സാമൂഹികോപരിതലം ഇപ്പോള്‍ വളരെ ശാന്തമാണെങ്കിലും ഈ അന്തരീക്ഷത്തിന് ഒരു നീര്‍പ്പോളയുടെ ആയുസു മാത്രം ആകാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ മാത്രമേ ഓരോ വായനക്കാരനും ഈ പുസ്തകം വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയുള്ളു.