INDIANEWS MAIN

ഇന്ത്യന്‍ വംശജന്‍ റിഷി സുനക് ഇനി ബ്രിട്ടനെ നയിക്കും.

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ ഭര്‍ത്താവ് – സ്വാതന്ത്ര്യത്തിന് മുമ്പ് പഞ്ചാബിൽ നിന്ന് ആഫ്രിക്കയിലേക്കും തുടര്‍ന്ന് ബ്രിട്ടനിലേക്കും കുടിയേറിയ ഇന്ത്യന്‍ വംശജന്‍ – റിഷി സുനക് നാൽപ്പത്തിരണ്ടാം വയസില്‍ ബ്രിട്ടൻ്റെ പ്രധാനമന്ത്രി കസേരയിൽ എത്തുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥികളായ മുന്‍ പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും പെന്നി മോർഡന്റും 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 357 കൺസർവേറ്റീവ് എംപിമാരിൽ പകുതിയിൽ ഏറെപ്പേരും റിഷി സുനകിനെ പിന്തുണച്ചു. അതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ചരിത്രത്തിലിടം പിടിക്കുകയാണ് റിഷി സുനക്. സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലയുന്ന ബ്രിട്ടന്‍റെ സമ്പത് വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് ബോറിസ് ജോൺസൺ, തെരേസ മേ മന്ത്രിസഭകളിൽ അംഗമായിരുന്ന റിഷി സുനക്നെ കാത്തിരിക്കുന്നത്.

റിഷി സുനകും ഭാര്യ അക്ഷിതയും ഭാര്യപിതാവ് നാരായണമൂര്‍ത്തിക്കും കുടുംബത്തിനുമൊപ്പം

“യുകെ ഒരു മഹത്തായ രാജ്യമാണ്, പക്ഷേ ഞങ്ങൾ അഗാധമായ സാമ്പത്തിക വെല്ലുവിളി നേരിടുന്നു. ഞങ്ങൾക്ക് ഇപ്പോൾ സ്ഥിരതയും ഐക്യവും ആവശ്യമാണ്, ഞങ്ങളുടെ പാർട്ടിയെയും രാജ്യത്തെയും ഒരുമിച്ച് കൊണ്ടുവരുന്നതിന് ഞാൻ മുൻഗണന നൽകും, വെല്ലുവിളികളെ അതിജീവിക്കാനും ഞങ്ങളുടെ മക്കൾക്കും പേരക്കുട്ടികൾക്കും മികച്ച ഭാവി കെട്ടിപ്പടുക്കാനുമുള്ള ഒരേയൊരു മാർഗ്ഗമാണിത്,” ലണ്ടനിലെ പാർട്ടി ആസ്ഥാനത്ത് കൺസർവേറ്റീവിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

യുകെയുടെ 57-ാമത് പ്രധാനമന്ത്രിയും രാജ്യത്തെ നയിക്കുന്ന ആദ്യത്തെ ഇരുണ്ട നിറക്കാരനുമാണ് സുനക് ഹിന്ദു മതവിശ്വാസിയാണ്. എന്നാൽ ബോറീസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന അദ്ദേഹം ഒരു ഹിന്ദു മതവിശ്വാസിയായിട്ടും തന്റെ മതത്തെക്കുറിച്ച് വളരെ അപൂർവമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ.

2015-ൽ റിച്ച്മണ്ട് (യോർക്ക്ഷയർ) നിയോജക മണ്ഡലത്തിൽ നിന്നാണ് സുനക് തിരഞ്ഞെടുക്കപ്പെട്ടത്. ഭഗവദ്ഗീതയിൽ തൊട്ടാണ് എംപിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, ഋഷി സുനക് നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാച്ചിലെ അനലിസ്റ്റായിരുന്നു. 42 കാരനായ അദ്ദേഹം ബ്രിട്ടീഷ് സർക്കാരിൽ വിവിധ തലങ്ങളില്‍ സേവനം ചെയ്തു. 2018-19 വർഷത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജൂനിയർ മന്ത്രിയായിരുന്നു. തുടർന്ന് 2019-20ൽ ട്രഷറിയുടെ ചീഫ് സെക്രട്ടറിയായി.

ബ്രിട്ടനെ കോവിഡ്-19 മഹാമാരികീഴടക്കിയ കാലഘട്ടത്തില്‍ (2020-22) ബോറീസ് ജോൺസന്റെ കീഴിൽ ഖജനാവിന്റെ ചാൻസലറായതോടെയാണ് സുനക് ദേശീയ ശ്രദ്ധയിൽപ്പെട്ടത്. 18 മാസത്തെ കൊവിഡ് ലോക്ക്ഡൗണുകളിൽ ജോലികളും ബിസിനസുകളും സംരക്ഷിക്കുന്നതിനായി കോടിക്കണക്കിന് പൗണ്ടുകളുടെ ‘ഫർലോ’ സപ്പോർട്ട് സ്കീമുകൾ അതിവേഗം അവതരിപ്പിച്ചതിലൂടെ അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രണ്ടു മാസം മുമ്പ് കഴിഞ്ഞ സെപ്തബര്‍ 5ന് ലിസ് ട്രസ് പ്രധാനമന്ത്രി പഥത്തിലേക്ക് മത്സരിച്ചപ്പോള്‍ അവരുടെ മുഖ്യ എതിരാളിയായിരുന്നു റിഷിസുനക്. എന്നാല്‍ അന്ന് അവരുടെ മുമ്പില്‍ പരാജയം സമ്മതിച്ച റിഷി സുനക് എന്ന ഇന്ത്യന്‍ വംശജന്‍ തന്നെ രണ്ടു മാസത്തിനു ശേഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കാലം കരുതിവച്ച കാവ്യ നീതിയാണെന്നതില്‍ സംശയത്തിന് വകയില്ല.

0