കിളികൊല്ലൂരില്‍ സംഭവിച്ചത് ”പച്ചവെളിച്ചം” ഗ്രൂപ്പിന്‍റെ ജിഹാദിയോ…?
കിളിക്കൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂരമര്‍ദ്ദനത്തിനു വിധേയരായ സംഭവം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്ന തലത്തിലേക്ക് വളരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന്‍റെ ചൊരുക്കുതീര്‍ക്കലായിരുന്നു ഈ കൊടും ക്രൂരതക്കു പിന്നിലെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. പിണറായി സര്‍ക്കാരിന്‍റെ മൗനാനുവാദത്തോടെ കേരള പോലീസില്‍ പ്രവര്‍ത്തിച്ചുവരുന്ന പച്ചവെളിച്ചം ഗ്രൂപ്പിലെ നിശബ്ദ സാന്നിദ്ധ്യം ഈ കൊടിയ മര്‍ദ്ദനത്തിനു പിന്നില്‍ കാണുവാന്‍ കഴിയും. അക്രമം കാട്ടിയ ക്രിമിനലുകളായ പോലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുവാന്‍ കേരള പോലീസ് കാട്ടുന്ന ധൃതിയും ആഭ്യന്തര വകുപ്പ് അതിനു കൊടുക്കുന്ന മൗനപിന്തുണയും കാണുമ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ പലതലകളും ഉരുളും എന്ന് പോലീസിലെ ഉന്നതരില്‍ ചിലരെങ്കിലും ഭയപ്പെടുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വിഗ്നേഷിനെ പോലീസ് വിളിച്ചു വരുത്തിയത് മയക്കുമരുന്ന് കള്ളക്കത്ത് പ്രതികളെ ജാമ്യം കൊടുത്ത് രക്ഷിക്കുവാനാണ്. കോടതിയില്‍ പോലും ജാമ്യം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള എംടിഎംഎ കേസ് പ്രതികളെ സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം കൊടുത്തു രക്ഷപെടുത്തി വിടുവാന്‍ പോലീസ് മുന്‍കൈയെടുക്കുന്നു. എന്തിന്..?. “ജാമ്യം നിന്നിരുന്നു വെങ്കില്‍ ഇതെന്തെങ്കിലും സംഭവിക്കുമായിരുന്നോ” എന്ന് ഒരു പോലീസു കാരന്‍ ചോദിച്ചതായി വിഗ്നേഷ് തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രധാനവരുമാന മാര്‍ഗ്ഗങ്ങള്‍ മയക്കുമരുന്ന് സ്വര്‍ണ്ണം കള്ളക്കടത്തുകളാണെന്ന് എന്‍ഐഎ തന്നെ കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ എംടിഎം എ കേസ് പ്രതികളെ രക്ഷിക്കുവാന്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എമാനന്മാര്‍ക്ക് ധൃതി ഉണ്ടായിരുന്നുവെന്ന് വ്യക്തം.
സൈനികന്‍ വിഷ്ണുവിനെ തല്ലിച്ചതക്കുവാന്‍ നേതൃത്വം കൊടുത്ത അനീഷ് മുഹമ്മദ് എന്ന സ്റ്റേഷന്‍ എസ്.ഐ, 850ല്‍പരം അംഗങ്ങളുള്ള പോലീസിലെ പച്ചവളിച്ചം ഗ്രൂപ്പിലെ അംഗമാണെന്ന വിവരവും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തോടുള്ള പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിരോധവും തങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിലുള്ള ചൊരുക്കും കൈയ്യില്‍ കിട്ടിയ പട്ടാളക്കാരന്‍റെ പുറത്തു തീര്‍ക്കുകയായിരുന്നു എന്ന് അനുമാനിക്കാം. ഇന്ത്യന്‍ സൈനികനെ കൈയ്യില്‍ കിട്ടിയാല്‍ പാക്കിസ്ഥാന്‍ സൈനികര്‍ ചെയ്യുന്ന കൊടും ക്രൂരതയുടെ തനിയാവര്‍ത്തനം ആണ് ഇവിടെ നടന്നിരിക്കുന്നത്. “ഇതാണോ നീ കാഞ്ചി വിലക്കുന്ന വിരലുകള്‍ ഇനി ആ വിരലുകള്‍ കൊണ്ട് കാഞ്ചിവലിക്കുന്നത് എങ്ങനെ എന്ന് കാണട്ടെ… കാഞ്ചി വലിക്കുവാന്‍ ഈ വിരലുകള്‍ ഇനി പൊങ്ങില്ല” എന്ന് പറഞ്ഞ് വിഷ്ണുവിന്‍റെ കൈവിരലുകള്‍ അടിച്ചു തകര്‍ത്ത അനീഷ് മുഹമ്മദിന്‍റെ ചെയ്തികളില്‍ തെളിയുന്നതും ഇന്ത്യന്‍ സൈന്യത്തോടുള്ള കൊടും പക മാത്രം.
പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച് അവരുടെ ഓഫീസുകള്‍ പൂട്ടുവാന്‍ നിര്‍ദ്ദേശം കൊടുത്തപ്പോള്‍ നടപടികള്‍ക്ക് ചടുലത കൊടുക്കാതെ സാവകാശം മതി നടപടികള്‍ എന്നു നിര്‍ദ്ദേശിച്ച കേരള സര്‍ക്കാര്‍ ഇക്കാര്യത്തിലും നടപടികള്‍ വൈകിപ്പിക്കുകയും പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിക്കുകയുമാണെന്ന് വ്യക്തം. “അമേരിക്കയും ജപ്പാനും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ കമ്യൂണിസ്റ്റ് ചൈനയെ വളഞ്ഞിട്ടാക്രമിക്കുക”യാണെന്ന് വിലപിച്ച സിപിഎംന്‍റെ മുന്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഇന്ത്യാ വിരുദ്ധ നിലപാട് കേരളം ഭരിക്കുന്ന സിപിഎം ഇപ്പോഴും തുടരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു തെളിവാണ് സംഭവത്തെ കുറിച്ചന്വേഷിച്ച നിശാന്തിനി ഐപിഎസ് കുറ്റാരോപിതരായ പോലീസുകാരെ വെള്ളതേച്ചുകൊണ്ട് കൊടുത്ത റിപ്പോര്‍ട്ട്. ഇത്തരം ഒരു റിപ്പോര്‍ട്ട് കൊടുക്കുവാന്‍ നിശാന്തിനിക്കു മുകളില്‍ ആഭ്യന്തര വകുപ്പിന്‍റെ സമ്മര്‍ദ്ദമുണ്ടോ എന്ന കാര്യവും സംശയാസ്പദമാണ്.
കിളക്കൊല്ലൂരില്‍ സൈനികനേയും സഹോദരനേയും ക്രൂരമായി മര്‍ദ്ദിച്ചത് ഇന്ത്യ മഹാരാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കേ ഈ വിഷയത്തില്‍ കേരള ആഭ്യന്തര വകുപ്പു സ്വീകരിക്കുന്ന തണുത്ത നിലപാട് കാണുമ്പോള്‍, പ്രീണന നയത്തിന്‍റെ ഭാഗമായി ഇസ്ലാമിക തീവ്രവാദത്തേയും മതഭീകരതയേയും സംരക്ഷിക്കുന്ന ഭരണകൂടമാണോ കേരളത്തില്‍ നിലവിലുള്ളത് എന്ന് സംശയിക്കേണ്ടി വരും. അതിനാല്‍ കിളികൊല്ലൂര്‍ സംഭവം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്‍റെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

