സബ്ജക്ട് കമ്മറ്റി അംഗീകരിച്ച ലോകയുക്ത (മാരണ) ബില്‍ ഇന്ന് സഭയില്‍.

Print Friendly, PDF & Email

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ വന്ന കേസുകളുടെ വിധിയില്‍ നിന്ന് രക്ഷപെടുവാന്‍ ലോകായുക്തയെ തന്നെ ഇല്ലാതാക്കുന്ന നിയമഭേദഗതിയിൽ സിപിഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി അംഗീകരിച്ച് സര്‍ക്കാര്‍ സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. പുതിയ ഭേദഗതിയോടെ സബ്ജക്ട് കമ്മിറ്റി രാത്രി വൈകി അംഗീകരിച്ച റിപ്പോർട്ട് ഇന്നു ചേരുന്ന നിയമസഭയിൽ വയ്ക്കും. പ്രതിപക്ഷത്തിൻ്റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിക്കുന്നത്. ഇനി സഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം സഭ അംഗീകരിക്കും. ഈ ലോകായുക്ത മാരണ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വെക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സിപിഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം. എംഎൽഎമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനപരിശോധന നടത്താൻ അധികാരം. ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിലുണ്ട്. ഈ ബില്‍ നിയമമാകുന്നതോടെ കേരള ലോകായുക്തതന്നെ അപ്രസക്തമാവുകയാണ്.