KERALANEWS MAIN

ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി നാളെ.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിർണായക രേഖകൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ. ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമര്‍പ്പിച്ചു. രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിചാരണ കോടതി അനുമതി നൽകിയിട്ടില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രേഖ മാധ്യമങ്ങൾക്ക് ചോർന്നതിൽ എഡിജിപി ശ്രീജിത്ത് വിശദീകരണം നൽകി. എന്നാൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കോടതി നിരീക്ഷിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെയുണ്ടാകും. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൌലോസിനെതിരായ കോടതി അലക്ഷ്യ നടപടിയിൽ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണം നൽകി. ബൈജു പൗലോസ് നല്‍കിയ വിശദീകരണം ത്യപ്തികരമല്ലന്ന കോടതി പരാമർശത്തെ തുടർന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിശദീകരണം നല്‍കിയത്.

പ്രോസിക്യൂഷൻ അഭിഭാഷക൪ വഴിയാണ് റിപ്പോർട്ട് വിചാരണ കോടതിയിൽ നൽകിയത്. കേസിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചുവെന്ന പ്രതിഭാഗം പരാതിയിലാണ് വിചാരണ കോടതി വിശദീകരണം തേടിയത്. കേസിന്‍റെ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തേക്ക് കൂടി അന്വേഷണ കാലാവധി നീട്ടണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിചാരണ കോടതിയെ പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ അടക്കം എല്ലാ കേസുകളും വരുന്ന 21 ന് വീണ്ടും പരിഗണിക്കും.

0