സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം. ടി പി ആർ 47.72%
കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കൊവിഡ് ‘സി’ കാറ്റഗറിയിൽ ( Covid C category) ഉൾപെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയിലും ഉൾപ്പെടുത്തി. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ തലസ്ഥാനത്ത് നിയന്ത്രണം കർശനമാക്കി. പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തിയേറ്ററുകൾ ജിമ്മുകൾ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ 40% ഇൽ കൂടുതൽ കുട്ടികൾക്ക് രോഗം ഉണ്ടായാൽ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.
കേരളത്തില്‍ 26,514 പേര്‍ക്ക് ആണ് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. ടി പി ആർ 47.72% ആണ്. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.