അന്ധവിശ്വാസവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന കൈപുസ്തകവുമായി താമരശ്ശേരി രൂപത…!
പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ താമരശ്ശേരി രൂപതയും ലവ് ജിഹാദ് ആരോപണങ്ങളുമായി രംഗത്ത്. താമരശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’യെന്ന കൈപ്പുസ്തകമാണ് അന്ധവിശ്വാസവും മതസ്പര്‍ദ്ധയും വളര്‍ത്തുന്നതിന്‍റെ പേരില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മതപഠത്തിന്‍റെ ഭാഗമായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പുറത്തിറക്കിയ ഈ കൈപുസ്തകം ലൗ ജിഹാദ് സംബന്ധിച്ച് വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നു. നാല് ഭാഗങ്ങളായി തിരിച്ചിട്ടുള്ള കൈപ്പുസ്തകത്തില്‍ മുസ്ലിം വിശ്വാസികള്‍ക്കെതിരെ സ്പര്‍ദ്ധ പരത്തുന്ന നിലയിലാണ് വിവിധ വിഷയങ്ങളേക്കുറിച്ച് പ്രതിപാദിക്കുന്നത്.

ലവ് ജിഹാദിന് ഒന്‍പത് ഘട്ടങ്ങളുണ്ടെന്ന് പരാമര്‍ശിക്കുന്ന പുസ്തകത്തില്‍ ഓരോഘട്ടവും എങ്ങനെയെന്ന് വിശദീകരിക്കുകയാണ്. ഇവ വിശ്വാസികളുടെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് ആമുഖത്തോടെ തയാറാക്കിയ പുസ്തകം പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഇസ്ലാം മത പുരോഹിതന്മാര്‍ വഴി ആഭിചാരക്രിയകള്‍ നടക്കുന്നുവെന്ന് ആരോപിക്കുന്നു. ലൗ ജിഹാദ് എന്ന പ്രണയക്കെണി ഒന്‍പത് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നും കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും പുസ്തകം നല്‍കുന്നുണ്ട്. കൂടാതെ, ലവ് ജിഹാദിനെ തടയാനുള്ള ‘മാര്‍ഗ’ങ്ങളും നിര്‍ദേശിക്കുന്നു.

കൗമാരകാലഘട്ടങ്ങളില്‍ പെണ്‍കുട്ടികളുടെ മനശാസ്ത്രം മനസിലാക്കിയാണ് ജിഹാദികളുടെ പ്രവര്‍ത്തനമെന്നും പുസ്തകം സമര്‍ത്ഥിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രണയ വിവാഹം എന്നുതോന്നിക്കുമെങ്കിലും പ്രണയത്തെ ആയുധമാക്കി ഇസ്ലാമിനെ വളര്‍ത്തുന്ന രീതിയാണ് ലൗ ജിഹാദെന്നും പുസ്തകം വിശദമാക്കുന്നു. ലൗ ജിഹാദിന്‍റെ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതന്മാര്‍ വഴി കൈവിഷം അഥവ ഓതിക്കല്‍ നല്‍കുന്നുവെന്നും പുസ്തകം പറയുന്നു. പെണ്‍കുട്ടികളുടെ തൂവാലയോ തലമുടിയോ മറ്റ് വസ്തുക്കളോ കിട്ടിയാല്‍ ഇത്തരം ആഭിചാരം ചെയ്യാമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഇസ്ലാം അവതരിപ്പിക്കുന്ന അള്ളാഹു എന്ന് ദൈവത്തിന് അവര്‍ കല്‍പിക്കുന്ന സ്വഭാവം ഈശോ മുന്നറിയിപ്പ് തരുന്നതുപോലെ സാത്താന്‍റെ സ്വഭാവമാണെന്നും കൈപ്പുസ്തകം അവകാശപ്പെടുന്നു. റമസാന്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ മറ്റ് മതസ്ഥരെ ക്ഷണിക്കുന്നത് ലവ് ജിഹാദിന് വേണ്ടിയാണെന്നും ആരോപിക്കുന്നു.

അള്ളാഹുവിന്‍റെ സ്വഭാവം മുസ്ലിമുകളെ മാത്രം സ്നേഹിക്കുന്നതാണെന്നും ക്രിസ്ത്യാനികളും യഹൂദരും ബഹുദൈവ വിശ്വാസികളും മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവര്‍ വെറുക്കപ്പെടേണ്ടതാണെന്നും .അവരെ കൊല്ലുന്നവര്‍ക്ക് അള്ളാഹു സ്വര്‍ഗം നല്‍കുമെന്നും അവരെ കൊല്ലാനായി ചാവേറുകളാവുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കുമെന്നും കൈപ്പുസ്തകം പ്രചരിപ്പിക്കുന്നു.

മുസ്ലിം വിരുദ്ധതയും വിദ്വേഷ പ്രചരണവുമാണ് കൈപ്പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വ്യാപക ആരോപണം. താമരശേരി രൂപതയുടെ പുസ്തകങ്ങളിലെ ആഭിചാരക്രിയ പരാമര്‍ശം നാടുവാഴിത്തത്തിന്റെ കാലത്തെ സംസ്‌കാരമാണ്. ഈ ശാസ്ത്രയുഗത്തില്‍ അതൊന്നും നാട്ടില്‍ ചിലവാകില്ല എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കൃസ്തുവില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനാവുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്ക് യാതൊരുവിധ ആഭിചാരകൃയകളും ഏശുകയില്ല എന്ന നാളിതുവരെയുള്ള പഠനത്തിന് ഘടകവിരുദ്ധമായ പ്രബോധനമാണ് താമരശ്ശേരി രൂപത ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇത് കുട്ടികളില് അന്ധവിശ്വാസം വളര്‍ത്തുന്നതിന് കാരണമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും കൈകാര്യം ചെയ്യുന്നത് വേദപാഠ വിഭാഗമാണെന്നുമാണ് താമരശേരി രൂപത വക്താവ് പ്രതികരിച്ചത്. താമരശേരി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരം അനുസരിച്ച് 123 വേദപാഠ സ്കൂളുകളാണ് രൂപതയിലുള്ളത്. 1552 അധ്യാപകരും 20400 വിദ്യാര്‍ത്ഥികളും ഈ വേദപാഠ സ്കൂളുകളിലുണ്ട്.

